ദില്ലിയിൽ സഹോദരിമാരുടെ പട്ടിണി മരണത്തിൽ ദുരൂഹത; പിതാവിനെ കാണാനില്ല; മരുന്ന് നൽകിയതിലും സംശയം
ദില്ലി: രാജ്യതലസ്ഥാനത്ത് മൂന്ന് പെൺകുട്ടികൾ പട്ടിണി കിടന്ന മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടികളുടെ പിതാവിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തു. കിഴക്കൽ ദില്ലിയിലെ മാൻഡാവലിയിൽ മാൻസി(8), പാറോ(5), സുഖോ( 2) എന്നി സഹോദരിമാരാണ് മരിച്ചത്.
സംവിധായകനെതിരെ ഗുരുതര ലൈംഗികാതിക്രമണ ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്
പെൺകുട്ടികൾക്ക് പിതാവ് പ്രത്യേക തരം മരുന്ന് നൽകിയിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കുട്ടികൾ മരിക്കുന്നതിന് ദിവസങ്ങൾ മുൻപ് പിതാവ് വീടുവിട്ടുപോയതാണ്. ഇതുവരെയും ഇയാളെ കണ്ടെത്താനായിട്ടില്ല. ജുഡീഷ്യൽ കമ്മീഷൻ സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
പട്ടിണി മരണം
കിഴക്കൻ ദില്ലിയിലെ മാൻഡാവലിയിലാണ് ഏട്ടും,നാലും, രണ്ടും വയസുള്ള സഹോദരിമാർ വിശന്നുമരിച്ചത്. കുട്ടികൾ അനക്കമില്ലാതെ കിടന്നപ്പോൾ ഇവരുടെ അമ്മ വീട്ടുടമസ്ഥന്റെ സഹായത്തോടെ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടുത്ത ഛർദ്ദി മൂലം അവശനിലയിലായിരുന്നു കുട്ടികൾ. കുട്ടികൾ എട്ടു ദിവസത്തോളമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായി. ശരീരത്തിൽ കൊഴുപ്പിന്റെ അംശം ഉണ്ടായിരുന്നില്ല.
ഭക്ഷണം വേണം
ആശുപത്രിയിൽ പ്രവേശിപ്പിച്ച 3 കുട്ടികളും വൈകിട്ടോടെ മരിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് അൽപ്പം ഭക്ഷണം തരുമോയെന്നാണ് അമ്മ ബീന അപേക്ഷിച്ചത്. ബീന മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ബംഗാൾ സ്വദേശികളായ ഇവർ ഓരാഴ്ച മുൻപ് മാത്രമാണ് മാൻഡാവലിയിലേക്ക് താമസം മാറ്റിയത്. മുൻപത്തെ താമസസ്ഥലത്തുനിന്നും വാടക നൽകാത്തതിനെ തുടർന്ന് ഇറക്കിവിട്ടു. സുഹൃത്തിന്റെ സഹായത്തോടെയാണ് മാൻഡാവ്ലിയിലെ കുടുസ്സുമുറിയിലേക്ക് താമസം മാറ്റിയത്.
|
പിതാവിനെ കാണാനില്ല
കുട്ടികളുടെ പിതാവ് മംഗൾ സിംഗ് റിക്ഷ വലിച്ചാണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. വാടകയ്ക്കെടുത്ത റിക്ഷ മോഷണം പോയതിനെ തുടർന്ന് ഇയാൾ ജോലി അന്വേഷിച്ച് വീടുവിട്ടിറങ്ങിയതാണ്. കുട്ടികൾ മരിച്ച വിവരം പോലും ഇയാൾ അറിഞ്ഞിട്ടില്ല. മംഗൾ സിംഗ് കുട്ടികൾക്ക് ചൂടുവെള്ളത്തിൽ കലക്കി ഒരു മരുന്ന് നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചില മരുന്ന് കുപ്പികളും ഇവരുടെ മുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പിതാവിന്റെ പെരുമാറ്റത്തിൽ ചില അസ്വഭാവികതകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. ഇയാൾ സ്ഥിരമായി മദ്യപിക്കാറുള്ളതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
ദുരൂഹത
മാനസിക അസ്വാസ്ഥം പ്രകടിപ്പിക്കുന്നതിനാൽ പോലീസിന്റെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാൻ ബീനയ്ക്ക് സാധിച്ചിട്ടില്ല. മൂത്ത പെൺകുട്ടിക്ക് സ്കൂളിലെ ഉച്ഛഭക്ഷം ലഭിച്ചിട്ടും അസുഖം വന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മൂത്ത പെൺകുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 1805 രൂപ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിനെതിരെ
ദില്ലിയിൽ നടന്ന പട്ടിണി മരണം സർക്കാരിനെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇരു പാർട്ടിയുടേയും നേതാക്കൾ കുട്ടികളുടെ കുടുംബത്തെ സന്ദർശിച്ചു. ഭരണ പരാജയമാണ് പട്ടിണിമരണത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. എന്നാൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഗവർണറെ ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിച്ച കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്ന് ആംആദ്മിയും തിരിച്ചടിച്ചു.