അച്ഛന്‍ മകനെ വെട്ടിക്കൊന്നുകഷ്ണങ്ങളാക്കി ബാഗുകളില്‍ പല സ്ഥലങ്ങളില്‍ നിക്ഷേപിച്ചു
അഹമ്മദാബാദ്∙ മകനെ വെട്ടിക്കൊന്ന് പല കഷ്ണങ്ങളായി പലയിടങ്ങളിൽ വലിച്ചെറിഞ്ഞ് പൊലീസുകാരനായ പിതാവ്. മകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായതുകൊണ്ടാണ് കൊല ചെയ്തതെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ അറുപത്തിയഞ്ചുകാരനായ നിലേഷ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മകനെ കൊന്ന് ശരീരഭാഗങ്ങൾ പലസ്ഥലങ്ങളിൽ നിക്ഷേപിച്ചശേഷം സംസ്ഥാനം വിട്ട നിലേഷിനെ ശനിയാഴ്ച ഉച്ചയ്ക്കുശേഷം രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ അവാധ് എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്. യുപിയിലെ ഗോരഖ്പുർ വഴി നേപ്പാൾ അതിർത്തിയിലേക്കു കടക്കാനായിരുന്നു പ്രതി നിലേഷ് പദ്ധതിയിട്ടത്.

ട്രാഫിക് ഇൻസ്പെക്ടറായി വിരമിച്ച നിലേഷ് ജോഷി ജൂലൈ 18ന് പുലർച്ചെ അഞ്ചുമണിക്ക് സ്വന്തം വീട്ടിൽവച്ചാണ് ഇരുപത്തൊന്നുകാരനായ സ്വയം ജോഷി എന്ന തന്റെ മകനെ കൊലപ്പെടുത്തിയത്. വാക്കുതർക്കത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന് പൊലീസ് പറയുന്നു. പിന്നീട് ഇലക്ട്രോണിക് കട്ടർ ഉപയോഗിച്ച് ആറു ഭാഗങ്ങളായി ശരീരത്തെ മുറിച്ചു.

വലിയ പ്ലാസ്റ്റ്ക് ബാഗിൽ അഹമ്മദാബാദിലെ വസ്ന, എല്ലിസ് പാലം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുകയായിരുന്നു. അഹമ്മദാബാദിലെ പോഷ് മേഖലയിൽനിന്ന് കവറുകളിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തത് പരിഭ്രാന്തി പരത്തിയിരുന്നു. പിന്നാലെ അഹമ്മദാബാദ് പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം ആയിരുന്നു കേസ് അന്വേഷിച്ചത്.

പണത്തെച്ചൊല്ലിയാണു പിതാവും മകനും വഴക്കുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇനി പണം നൽകാനാകില്ലെന്ന് നിലേഷ് ജോഷി നിലപാടെടുത്തു. വാക്കുതർക്കം അതിരുവിട്ടപ്പോൾ അടുക്കളയിലെ ഗ്രൈൻഡറിൽ ഉപയോഗിക്കുന്ന കല്ല് എടുത്ത് മകന്റെ തലയിൽ നിലേഷ് ജോഷി ഇടിക്കുകയായിരുന്നു. പലതവണ ഇടിച്ചതോടെ ഇയാൾ മരിച്ചു. പിന്നീട് പ്ലാസ്റ്റിക് ബാഗും ഇലക്ട്രോണിക് കട്ടറും കലുപുർ ചന്തയിൽനിന്നു വാങ്ങി ശരീരം മുറിച്ച് പലയിടങ്ങളിൽ നിക്ഷേപിച്ചു. സ്വന്തം സ്കൂട്ടറിൽ യാത്ര ചെയ്താണ് ബാഗുകൾ നിക്ഷേപിച്ചത്. ജൂലൈ 20ന് ആദ്യ ബാഗ് കിട്ടിയപ്പോൾ തന്നെ വസ്ന സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

നേപ്പാളിലേക്കു രക്ഷപ്പെടാനുള്ള നീക്കത്തിനിടെ ഗോരഖ്പുർ ക്ഷേത്രത്തിൽ ദർശനത്തിനു കയറണമെന്ന ആഗ്രഹം കാരണമാണ് നിലേഷ് ജോഷി യാത്ര യുപി വഴിയാക്കിയത്. ബാഗുകൾ നിക്ഷേപിച്ചശേഷം വീടുപൂട്ടിയിറങ്ങിയ ഇയാൾ ബസിലാണ് സൂറത്തിലേക്കു പോയത്. അവിടെനിന്ന് പുലർച്ചെ രണ്ടുമണിക്ക് അവാധ് എക്സ്പ്രസിൽ കയറി.ഇയാളുടെ ഭാര്യയും മകളും ആറു വർഷങ്ങൾക്കു മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയിരുന്നു.












Click it and Unblock the Notifications