ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി; പ്രധാനമന്ത്രിയെ കാണും, ഞായറാഴ്ച കേരളത്തില്‍
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്
ന്യൂഡല്‍ഹി: യമനിൽ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഫാദർ ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ദില്ലി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരും സഭാപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു.
തന്റെ മോചനത്തിനായി പരിശ്രമിച്ചവര്‍ക്ക് ഉഴുന്നാലില്‍ നന്ദി അറിയിച്ചു. ഞാൻ വളരെ സന്തോഷവാനാണ്, ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദി പറയുന്നു. എല്ലാവരും അവർക്ക് ആകാവുന്ന വിധത്തിൽ മോചനത്തിനായി ശ്രമിച്ചു. എല്ലാവർക്കും നന്ദി ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.ഉഴുന്നാലില്‍ 10.45ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ ഉഴുന്നാലില്‍ കേരളത്തിലെത്തുക. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ഇന്ന് ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാധ്യമങ്ങളെ കാണും. 6.30നു ഗോള്‍ ഡാക് ഘാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുര്‍ബാന. നാളെ ബെംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും.