ഫാത്തിമയുടെ മരണം, ഐഐടി വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു, ചർച്ചയാകാമെന്ന് അധികൃതർ
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യം വിശദമായി ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി ഐഐടി അധികൃതർ. ഇതോടെ ഫാത്തിമയുടെ ദുരൂഹ മരണത്തിൽ ആഭ്യന്തര അന്വേഷണം വേണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐഐടിയിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നടത്തിയ വിദ്യാർത്ഥികളുമായി ഡീൻ ചർച്ച നടത്തി. ഡയറക്ടർ തിരിച്ചെത്തിയാലുടൻ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് വിദ്യാർത്ഥികൾക്ക് ഡീൻ ഉറപ്പ് നൽകി.
ഐഐടിയിലെ എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കാൻ വിദഗ്ദരുടെ സേവനം ലഭ്യമാക്കും. ഫാത്തിമയുടെ സഹപാഠികൾ അടക്കം മുപ്പതോളം പേരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ സഹപാഠികളുടെ മൊഴി വീണ്ടുമെടുക്കണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഇവരെ വിശദമായി ചോദ്യം ചെയ്യും.

ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയരായ ഐഐടി അധ്യാപകരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഫാത്തിമയുടെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം വിശദമായി പരിശോധിച്ച് ശേഷമാകും തുടർ നടപടി.
കൊല്ലം സ്വദേശിനിയായ ഫാത്തിമയെ രണ്ടാഴ്ച മുമ്പാണ് ഐഐടി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് ഫാത്തിമയുടെ ഫോണിൽ രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications