ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണ ഹർജി കോടതി തള്ളി, ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിൽ!
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തീകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടുകയായിരുന്നു.
മാത്രമല്ല മുൻ സിബിഐ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്നും സർക്കാർ വ്യക്തമാക്കി. എൻഎസ്യുയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമിപ്പിച്ചത്. ഐഐടിയിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എംഎ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയും കൊല്ലം കിളിമാനൂർ രണ്ടാംകുറ്റി സ്വദേശിയായ ഫാത്തിമയെ നവംബർ 9നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാത്തിമയുടെ ഫോണിൽ തയാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ചുള്ള സൂചന പുറത്തു വന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല എന്ന നിലപാടിലായിരുന്നു പോലീസ്.