ഫാത്തിമയുടെ മരണം; തമിഴ്‌നാട് പോലീസ് തെളിവ് നശിപ്പിച്ചു, വെളിപ്പെടുത്തലുമായി പിതാവ്
ദില്ലി: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. സംഭവ ദിവസം ഫാത്തിമയുടെ മൃതദേഹം കാണാന്‍ പോലീസ് തങ്ങളെ അനുവദിച്ചിരുന്നില്ല. തെളിവുകള്‍ അവര്‍ നശിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നും ലത്തീഫ് പറയുന്നു. വമ്പന്‍ വെളിപ്പെടുത്തലാണ് ഇത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് ലത്തീഫ് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഫാത്തിമയുടെ മരണത്തില്‍ തമിഴ്‌നാട് പോലീസ് വളരെ നിരുത്തരവാദപരമായിട്ടാണ് പെരുമാറിയത്. കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനില്‍ നിന്ന് മോശം അനുഭവങ്ങളാണ് ഉണ്ടായത്. ഫാത്തിമയുടെ മൃതദേഹം പോലും സൂക്ഷിച്ചത് നല്ല രീതിയില്‍ അല്ലെന്നും ലത്തീഫ് ആരോപിച്ചു. പോലീസ് മൃതദേഹം കണ്ടെത്തിയ മുറി സീല്‍ ചെയ്തിരുന്നില്ല. ആ മുറി അലക്ഷ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്. ആ മുറി അത്തരത്തില്‍ കിടക്കാന്‍ യാതൊരു വഴിയുമില്ല.ഫാത്തിമ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയാണെന്നും ലത്തീഫ് പറഞ്ഞു.
ഇപ്പോള്‍ പോലീസിന്റെ കൈയ്യിലുള്ള കൃത്രിമം നടത്തിയ സിസിടിവി ദൃശ്യങ്ങളാണ്. റൂമില്‍ നിന്ന് ഫോറന്‍സിക് തെളിവുകള്‍ പോലും അവര്‍ ശേഖരിച്ചിരുന്നില്ല. ഫാത്തിമയുടെ കുറിപ്പില്‍ സഹപാഠികളുടെ പേരുമുണ്ട്. ഏഴ് വിദ്യാര്‍ത്ഥികളടെ പേരാണ് എഴുതി വെച്ചിരിക്കുന്നത്. മൂന്ന് അധ്യാപകരുടെയും പേരുണ്ട്. കൊലപാതകമാണോ എന്ന കാര്യം കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും ലത്തീഫ് പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഐഐടി ഏജന്‍സിയെ ഏല്‍പ്പിച്ചു. മൃതദേഹം അയക്കാന്‍ അവര്‍ തിടുക്കം കാണിച്ചെന്നും ലത്തീഫ് ആരോപിച്ചു.
മുറിയില്‍ മുട്ടുകാലില്‍ നില്‍ക്കുന്ന വിധത്തിലായിരുന്നു മൃതദേഹം. മതപരമായി ഫാത്തിമയെ ബുദ്ധിമുട്ടിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കണം. സഹപാഠികളില്‍ പലര്‍ക്കും ഫാത്തിമയോട് പഠന സംബന്ധമായി അസൂയയും പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ തെളിവുകളെല്ലാം അമിത് ഷായ്ക്ക് കൈമാറിയിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. അതേസമയം ഫാത്തിമയുടെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications