ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹം രണ്ട് മാസത്തിനുള്ളില്‍ ഭൂമിയില്‍ പതിയ്ക്കും:ശാസ്ത്രജ്ഞര്‍ പറയുന്നത്
35000ത്തിൽപ്പരം കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാനായിരുന്നു ശ്രമമെങ്കിലും ഇത് വിജയിച്ചില്ല.
ദില്ലി: വിക്ഷേപണം പരാജയപ്പെട്ട ഐആര്‍എന്‍എസ് എസ് 1 എച്ച് ഉപഗ്രഹം രണ്ട് മാസത്തിനുള്ളില്‍ പസഫിക് സമുദ്രത്തില്‍ പതിയ്ക്കുമെന്ന് ഐഎസ്ആര്‍ഒ. ഉപഗ്രഹത്തിന് പി എസ് എൽ വി സി 39 റോക്കറ്റിൽ നിന്നും വേർപെടാൻ കഴിയാതെ വന്നതാണ് പരാജയകാരണം. പിഎസ്എല്‍വി സി 39 റോക്കറ്റിന്‍റെ ഹീറ്റ് ഷീല്‍ഡ്, ടംബ്ലിംഗ് എന്നിവയാണ് രണ്ട് മാസത്തിനുള്ളില്‍ പസഫിക് സമുദ്രത്തില്‍ പതിയ്ക്കുമെന്ന് ഉന്നത ഐഎസ്ആര്‍ഒ ഉദ്യോദസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ആഗസ്റ്റ് 31ന് വൈകിട്ട് 6.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്‍ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. കെ ശിവനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2.4 ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന്‍റെ ഓരോ ഭാഗങ്ങളും 40-60 ദിവസത്തിനുള്ളില്‍ ഭൗമോപരിതലത്തില്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. റോക്കറ്റിന്‍റെ ഹീറ്റ് ഷീല്‍ഡില്‍ കുടുങ്ങിപ്പോയ ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഗ്രഹം ഭൂമിയില്‍ പതിയ്ക്കുന്നതിന്‍റെ ആഘാതത്തില്‍ പല ഭാഗങ്ങളും തീപിടിച്ച് നശിക്കുമെന്നും വലിയതോതില്‍ ചൂട് പ്രവഹിക്കുമെന്നും ഡോ. കെ ശിവന്‍ ചൂണ്ടിക്കാണിക്കുന്നു.
1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പി എസ് എൽ വി 39 റോക്കറ്റ് ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആഗസ്റ്റ് 30ന് തന്നെ തുടങ്ങിയിരുന്നു. 35000ത്തിൽപ്പരം കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഇത് വിജയിച്ചില്ല. 250 കോടിയുടേതായിരുന്നു പദ്ധതി.
ജിപിഎസ് അധിഷ്ഠിത സേവനങ്ങള്‍ക്ക് പുറമേ പ്രതിരോധം, വ്യോമ- കപ്പല്‍- റോഡ് ഗതാഗതം എന്നിവയ്ക്കുള്ള വിവരങ്ങളും നാവികിലൂടെ ലഭിക്കും. 2013ല്‍ ഗതിനിര്‍ണയത്തിന് വേണ്ടി വിക്ഷേപിച്ച ഐആര്‍എന്‍എസ് എസ് 1 എ എന്ന ഉപഗ്രഹത്തിലെ റുബീഡിയം അറ്റോമിക് ക്ലോക്കുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ നാവികിന്‍റെ ഗതിനിര്‍ണയം ജനുവരി മുതല്‍ തന്നെ നിര്‍ത്തിവച്ചിരുന്നു.