രാഷ്ട്രീയം നോക്കാറില്ല; ബിജെപി അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ഫേസ്ബുക്ക്
ദില്ലി: ഇന്ത്യയില്‍ ഭരണകക്ഷിയായ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോട്ട് തള്ളി ഫേസ്ബുക്ക് വക്തമാവ്. വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ ആരുടേയും രാഷ്ട്രീയ നിലപാട് പരിഗണിക്കാതെയാണ് ഞങ്ങള്‍ നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'വിദ്വേഷ സംഭാഷണങ്ങള്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കവുമുള്ള സന്ദേശങ്ങള്‍ ഞങ്ങൾ നിരോധിക്കുന്നു, ആരുടെയും രാഷ്ട്രീയ നിലപാടുകളോ പാർട്ടി ബന്ധങ്ങളോ പരിഗണിക്കാതെ ആഗോളതലത്തിൽ തന്നെ ഈ നയങ്ങള്‍ ഞങ്ങള്‍ നടപ്പിലാക്കുന്നുണ്ട്'-ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ഇക്കാര്യത്തില്‍ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ഈ പ്രക്രിയയുടെ കൃത്യതയും ന്യായവും ഉറപ്പുവരുത്തുന്നതിനായി നിരന്തരം പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് മാറ്റുന്നുവെന്ന് അരോപണമുയര്‍ത്തി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനമായിരുന്നു ഉയര്‍ന്നു വന്നത്.
ഇന്ത്യയില്‍ ഭരണപക്ഷത്തിന് അനുകൂലമായ നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്നാണ് ഫേസ്ബുക്കിലെ തന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ല. കലാപത്തിന് വരെ ഇടയാക്കിയേക്കാവുന്ന വര്‍ഗീയ പ്രസ്തവാനകളാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂനപക്ഷത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരിലായിരുന്നു രാജ സിങിനെതിരേയുള്ള നടപടികള്‍ ആരംഭിച്ചത്. ഫേസ്ബുക്ക് രാജ സിങിനെ വിലക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ രാജാസിങിന് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ദാസ് ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭരണപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരേയുള്ള നടപടി കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന് അന്‍ഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കും; ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദാനങ്ങളുമായി ജോബൈഡന്‍
രണ്ടായി പിളർന്ന് കൂറ്റൻ കപ്പൽ, ടണ്‍ കണക്കിന് ക്രൂഡോയിൽ കടലിൽ ഒഴുകുന്നു; കാത്തിരിക്കുന്ന ദുരന്തം..!