ഫെബ്രുവരി 20 നിർഭയ ' ന്യായ് ദിവസ്'; നിർഭയുടെ പിതാവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
ദില്ലി; മകളുടെ ഘാതകരെ തൂക്കിലേറ്റിയ പിന്നാലെ ആദ്യ പ്രതികരണവുമായി നിർഭയയുടെ പിതാവ്. മാർച്ച് 20 ന്യായ് ദിവസ് ആയി ആചരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് പിതാവ് ബദ്രിനാഥ് സിംഗ് പ്രതികരിച്ചു. ഒരു പിതാവെന്ന നിലയിൽ തന്റെ മകൾക്ക് നീതി നേടിയെടുക്കുകയെന്നതായിരുന്നു തന്റെ ഉത്തരവാദിത്തം. അത് നിറവേറി, തന്റെ മകൾക്ക് നീതി ലഭിച്ചു. പീഡന കേസിലെ പ്രതികൾ നിയമത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ താൻ തുടർന്നും പോരാടുമെന്നും ബദ്രിനാഥ് സിംഗ് പറഞ്ഞു.
ഞാൻ കേന്ദ്രമന്ത്രിയെയും സർക്കാർ ഉദ്യോഗസ്ഥരെയും സന്ദർശിക്കും. കുറ്റവാളികൾക്ക് വളരെ പെട്ടെന്ന് തന്നെ ശിക്ഷ നടപ്പാക്കുന്ന തരത്തിൽ നമ്മുടെ സംവിധാനത്തിൽ മാറ്റം വരുത്താൻ അവരോട് ആവശ്യപെടുമെന്നും ബദ്രിനാഥ് പറഞ്ഞു. നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളടെ ദിനമാണെന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചത്.
ഏറെ കാത്തിരുന്നാണെങ്കിലും തന്റെ മകൾക്ക് നീതി ലഭിച്ചു. പെൺമക്കൾക്ക് ഇത് പുതിയ പ്രഭാതമാണ്. സർക്കാരിനും നീതി പീഠത്തിനും നന്ദി എന്നായിരുന്നു ആശാദേവിയുടെ വാക്കുകൾ. ഇന്ന് 5.30 ഓടെയാണ് തിഹാർ ജയിലിൽ നിർഭയ കേസ് പ്രതികളായ പവൻ ഗുപ്ത, അക്ഷയ് ഠാക്കൂർ. വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്.
ഏഴ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് നിർഭയ കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കിയത്.മകൾക്ക് സംഭവിച്ച കൊടും ക്രൂരതയ്ക്കെതിരെ ശക്തമായ പോരാട്ടമായിരുന്നു നിർഭയയുടെ കുടുംബം നടത്തിയിരുന്നത്. വധശിക്ഷ ഒഴിവാക്കാൻ അവസാന മണിക്കൂറിലും പ്രതികൾ നിയമത്തിന്റെ വഴി തേടിയിരുന്നു. വ്യാഴാഴ്ച രാവിലെ ശിക്ഷ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകർ കോടതിയെ സമീപിച്ചിരുനന്ു.
എന്നാൽ മരണ വാറണ്ട് റദ്ദാക്കില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇതോടെ രാത്രി ഒൻപത് മണിക്ക് ഹർജിയുമായി പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. കോടതി അർധരാത്രി പ്രതികളുടെ വാദം കേട്ടു. എന്നാൽ അവസാന നിമിഷം പ്രതികശ കോടതി കൈവിട്ടു. ഈ സമയമെല്ലാം ആശാദേവിയും കുടുംബാംഗങ്ങളും കോടതി പരിസരത്ത് തന്നെ ഉണ്ടായിരുന്നു. വാദം പൂർത്തിയായി ഹർജി തള്ളിയതിന് ശേഷമായിരുന്നു നിർഭയയുടെ കുടുംബം കോടതി പരിസരത്ത് നിന്ന് മടങ്ങിയത്.
Recommended Video
എന്നാൽ ശിക്ഷ നടപ്പാക്കുന്ന തിഹാർ ജയിൽ പരിസരത്ത് എത്താൻ അവർ തയ്യാറായില്ല. തൂക്കിലേറ്റിയ പിന്നാലെ വീടിന് മുന്നിൽ നിന്നായിരുന്നു അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണീരണിഞ്ഞാണ് അവർ മാധ്യമങ്ങളെ അഭിമുഖീകരിച്ചതെങ്കിലും ഒരു വേള പോലും അവർ നിയന്ത്രണം വിട്ടില്ല. അതേസമയം പ്രതികളെ തൂക്കിലേറ്റിയത് ആർപ്പ് വിളികളോടെയായിരുന്നു തിഹാർ ജയിലിന് പുറത്ത് ജനം ആഘോഷിച്ചത്. നൂറ് കണക്കിന് പേരായിരുന്നു ജയിലിന് പുറത്ത് തടിച്ച് കൂടിയത്.