അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍! പൗരത്വ ഭേദഗതി തെറ്റായ നീക്കം
ദില്ലി: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയതിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായ്‌ക്കെതിരെ ഉപരോധം അടക്കമുളള നീക്കങ്ങളിലേക്ക് യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയാണെങ്കില്‍ അമിത് ഷായ്‌ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തണം എന്നാണ് അന്താരാഷ്ട്ര മത സ്വാതന്ത്രത്തിന് വേണ്ടിയുളള യുഎസ് ഫെഡറല്‍ കമ്മീഷന്റെ ആവശ്യം.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുളള അപകടകരമായ നീക്കമാണ് എന്ന് യുഎസ്സിഐആര്‍എഫ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭ ബില്‍ പാസ്സാക്കിയതിനോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. മതേതര നാനാത്വത്തിന് എതിരെയാണ് ബില്‍ എന്നും മതത്തെ അടിസ്ഥാനപ്പെടുത്തി പൌരത്വം നൽകുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നും ഫെഡറല്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച രാത്രിയോടെയാണ് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ബില്‍ പാസ്സാക്കപ്പെടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ച് 311 പേര്‍ വോട്ട് ചെയ്തു. 80 പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്ലിലൂടെ രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പാകിസ്താന്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള 6 മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുളള ഭേദഗതിയാണ് പുതിയ ബില്‍. ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധിസം, ജൈനമതം, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതവിഭാഗങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ഈ ബില്ലില്‍ നിന്ന് മുസ്ലീംങ്ങളെ ഒഴിവാക്കിയതിന് എതിരെയാണ് പ്രതിഷേധം ഉയരുന്നത്. ബില്‍ ഒരു മതത്തിനും എതിരെ അല്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.