കത്വാ- ഉന്നാവോ പ്രതിഷേധ മാര്‍ച്ചിനിടെ ലൈംഗിക അതിക്രമം!! പരാതി വനിതാ കോൺഗ്രസ് പ്രവർത്തകരുടേത്!
മുംബൈ: കോൺഗ്രസ് പാർട്ടി പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ പ്രവര്‍ത്തക. കത്വ- ഉന്നാവോ പീഡനങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പീഡനത്തിന് ഇരയായെന്നാണ് ആരോപണം. ഞായറാഴ്ച നടന്ന ക്യാൻഡിൽ മാർച്ചിനിടെ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് വനിതാ കോൺഗ്രസ് പ്രവർത്തക മുംബൈ യൂണിറ്റ് തലവൻ സഞ‍്ജയ് നിരുപത്തിന് പരാതി നൽകിയിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. മുംബൈയിലെ ജുഹു ബീച്ചിലായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് വനിതാ പ്രവർത്തകയുടെ ടെക്സ്റ്റ് മെസേജ് ലഭിച്ചതായി നിരുപം ചൂണ്ടിക്കാണിക്കുന്നു. ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകയാണ് പരാതിയുമായി സമീപിച്ചിട്ടുള്ളത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിസ്ഥാനത്ത്
യൂത്ത് കോൺഗ്രസ് പ്രവർത്തകരും എൻഎസ് യുഐ പ്രവര്‍ത്തകരും തടഞ്ഞു നിര്‍ത്തി ശരീരത്തിൽ സ്പര്‍ശിച്ചുവെന്നും വനിതാ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഈ സംഭവത്തോടെ സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിൽ പോലും സുരക്ഷിതരല്ലെന്ന് തങ്ങൾക്ക് തോന്നിയെന്നും വനിതാ പ്രവർത്തക മുംബൈ യൂണിറ്റ് തലവൻ സഞ‍്ജയ് നിരുപത്തിന് അയച്ച മെസേജിൽ ചൂണ്ടിക്കാണിക്കുന്നു.
വനിതാ പ്രവർത്തകർ സുരക്ഷിതരോ?
മാർച്ചിൽ മുമ്പിൽ നിന്നിരുന്ന പാർട്ടി പ്രവർത്തകരാണ് ഇത് തങ്ങളോട് ചെയ്തത്. ഇവരുടെ മുഖങ്ങൾ മാധ്യമങ്ങള്‍ പകർത്തിയിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തക ചൂണ്ടിക്കാണിക്കുന്നു. ഭാവിയിൽ ഇത്തരം പരിപാടികളിൽ വനിതാ പാര്‍ട്ടി പ്രവർത്തകർ സുരക്ഷിതരായിരിക്കുമോ എന്നാണ് അറിയേണ്ടതെന്നും വനിതാ പ്രവർത്തക മെസേജിൽ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ കത്വ- ഉന്നാവോ പീഡനങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ത്യാ ഗേറ്റിലേയ്ക്കും കോൺഗ്രസ് കാൻഡിൽ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരാണ് റാലിയിൽ പങ്കെടുത്തത്.
ഉന്നാവോ- കത്വ പ്രതിഷേധത്തിനിടെ!
രാജ്യത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെയായിരുന്നു അതിക്രമമുണ്ടായത്. സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ച നിരുപം സംഭവത്തിൽ അപലപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പരാതിയുമായി സമീപിച്ച വനിതാ പ്രവർത്തകക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പോലീസിനെ സമീപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതായും എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്തതായും നിരുപം പറയുന്നു. എന്നാൽ ആൾത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ കുറ്റക്കാരെ എളുപ്പത്തിൽ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് വനിതാ പ്രവർത്തക ചൂണ്ടിക്കാണിക്കുന്നത്.
കത്വയും ഉന്നാവായും കത്തുന്നു!!
ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരി പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് കോണ്‍ഗ്രസ് പ്രവർത്തകരിൽ നിന്ന് വനിതാ പ്രവര്‍ത്തകർക്ക് ദുരനുഭവമുണ്ടായത്. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ എംഎൽഎയ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ച സംഭവവും രാജ്യത്ത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മയക്കിക്കിടത്തി നിരന്തരം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2017 ജൂണിലായിരുന്നു സംഭവം. ഈ രണ്ട് സംഭവങ്ങളും വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെയാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രതിഷേധ മാർച്ചിന് ട്വിറ്ററിൽ ആഹ്വാനം ചെയ്തത്.