തോല്‍പ്പിച്ചുവെങ്കിലും കേരളത്തിന് നരേന്ദ്ര മോദിയുടെ ആദ്യ സമ്മാനം! ഇത് ചരിത്രത്തിൽ തന്നെ ആദ്യം
കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ചുവെങ്കിലും കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യസമ്മാനം. ഇന്ത്യയേയും മാലി ദ്വീപിനേയും ബന്ധിപ്പിച്ച് കൊണ്ടുളള ആദ്യത്തെ ഫെറി സര്‍വ്വീസിന് മാലി ദ്വീപുമായി കരാര്‍ ഒപ്പിട്ടു. കേരളത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്ര മോദി നേരെ പോയത് മാലിദ്വീപിലേക്ക് ആയിരുന്നു. രണ്ടാം തവണ പ്രധാനമന്ത്രിയതിന് ശേഷം നരേന്ദ്ര മോദിയുടെ ആദ്യത്തെ വിദേശ സന്ദര്‍ശനമായിരുന്നു മാലി ദ്വീപിലേക്ക്.
ഇന്ത്യയേയും മാലി ദ്വീപിനേയും ബന്ധിപ്പിച്ച് കൊണ്ടുളള ഫെറി സര്‍വ്വീസ് ചരിത്രത്തില്‍ ആദ്യമാണ്. ഈ കരാറിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് കേരളത്തിനാണ്. വിനോദ സഞ്ചാര രംഗത്ത് അടക്കം കേരളത്തിനിത് നേട്ടമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലി ദ്വീപ് പ്രസിഡണ്ട് ഇബ്രാഹിം മുഹമ്മദ് സോലിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.
700 കിലോമീറ്റര്‍ ദൂരമുണ്ട് കൊച്ചിയില്‍ നിന്ന് മാലിദ്വീപിലേക്ക്. കൊച്ചിയില്‍ നിന്ന് മാലിയിലേക്കും തിരിച്ച് കൊച്ചിയിലേക്കും ഉളള പാസഞ്ചര്‍ കം കാര്‍ഗോ സര്‍വ്വീസാണ് ഇരുരാജ്യങ്ങളും തമ്മിലുളള കരാര്‍ വഴി യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് വേണ്ട നടപടികള്‍ വേഗത്തില്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു. മാലിദ്വീപുമായി സുപ്രധാനമായ കരാര്‍ ഒപ്പിടാന്‍ സാധിച്ചതിലുളള സന്തോഷം മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അറിയിച്ചു.
ഇന്ത്യയെ മാലിദ്വീപുമായി ബന്ധിപ്പിക്കുന്ന സ്ഥിരം ഫെറി സര്‍വ്വീസ് പദ്ധതി വേഗത്തില്‍ തന്നെ നടപ്പിലാക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കേരളം ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തില്ലെങ്കിലും കേരളത്തെ കൈവിടില്ല എന്ന് കേരള സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തനിക്ക വാരണാസി പോലെയാണ് കേരളമെന്നും മോദി പറഞ്ഞിരുന്നു.