പ്രതിരോധത്തിന്റെ ചിഹ്നം... വിഖ്യാത സംവിധായകൻ കുന്ദന്‍ ഷാ അരങ്ങൊഴിഞ്ഞു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
മുംബൈ: 2015 ല്‍ ആയിരുന്നു ഗജേന്ദ്ര ചൗഹാനെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ആയി നിയമിക്കുന്നത്. ബിജെപിയുടെ താത്പര്യപ്രകാരം ആയിരുന്നു ആ നിയമനം എന്നായിരുന്നു ആക്ഷേപം. ഇതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായപ്പോള്‍ അവര്‍ക്കൊപ്പം ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടി തലയുയര്‍ത്തി നിന്നിരുന്നു.
അതായിരുന്നു കുന്ദന്‍ ഷാ എന്ന വിഖ്യാത ബോളിവുഡ് സംവിധായകന്‍. സംവിധായകനായും തിരക്കഥാകൃത്തായും പ്രതിഭ തെളിയിച്ച കുന്ദന്‍ ഷാ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു മരണം.
തന്റെ ആദ്യ ചിത്രമായ ജാനേ ഭീ ദോ യാരോയ്ക്ക് തന്ന മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭയായിരുന്നു കുന്ദന്‍ ഷ. 1983 ല്‍ ആയിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഗജേന്ദ്ര ചൗഹാനെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ആയി നിയമച്ചതിനെതിരെയുള്ള പ്രതിഷേധമായി കുന്ദന്‍ ഷാ തന്റെ ദേശീയ പുരസ്‌കാരം തിരിച്ചേല്‍പിച്ചു.
ഒമ്പത് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ടെലിവിഷന്‍ സീരിയല്‍ രംഗത്തും അദ്ദേബം പ്രതിഭ തെളിയിച്ചു. നുക്കഡ്, വാഗ്ലേ കി ദുനിയ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകള്‍ ഏറെ ജനപ്രീതി നേടിയവയായിരുന്നു.