വെട്ടിലായി ഷെയിൻ നിഗം, ഷെയിനുമായി സിനിമ ചെയ്യാൻ ഭയമെന്ന് നിർമ്മാതാവ്! ഇനി എന്ത് ചർച്ച?
കൊച്ചി: പരിഹരിക്കപ്പെടും എന്നുറപ്പിച്ചയിടത്ത് നിന്ന് ഷെയിന്‍ നിഗംവിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. ഒരു വശത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നതിനിടെ തന്നെ ഷെയിൻ നിഗം നിർമ്മാതാക്കളെ അധിക്ഷേപിച്ച് രംഗത്ത് വന്നതാണ് എരിതീയിൽ എണ്ണയൊഴിച്ചിരിക്കുന്നത്.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
ഇതോടെ സംഘടനകൾ വഴി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുളള ഷെയിൻ നിഗത്തിന്റെ ശ്രമങ്ങൾക്ക് പൂട്ട് വീണിരിക്കുകയാണ്. ഷെയിന്റെ നീക്കങ്ങളിൽ അമ്മയിൽ നിന്നും ഫെഫ്കയിൽ നിന്നും അതൃപ്തിയുടെ സ്വരം ഉയർന്ന് കഴിഞ്ഞു. ഷെയിനുമൊത്ത് സിനിമ ചെയ്യാൻ ഭയമാണ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഇതോടെ ഷെയിൻ കൂടുതൽ പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്!
എന്ത് ചർച്ച നടത്താനാണ്?
തങ്ങളെ പോലുളള കാശ് മുടക്കിയ മൂന്ന് നിര്‍മ്മാതാക്കള്‍ക്കും മനോവിഷമമല്ല മനോരോഗമാണ് എന്ന് പറയുന്നിടത്ത് പിന്നെ എന്ത് ചര്‍ച്ച ചെയ്യാനാണ് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എം രഞ്ജിത്ത് ചോദിക്കുന്നത്. അതല്ലാതെ തങ്ങള്‍ക്ക് ആരോടും പ്രശ്നുമുണ്ടാക്കണം എന്നില്ല. ഇങ്ങനെയൊരു നിലപാടെടുക്കുന്ന ആളുമായി ഏത് സംഘടനയ്ക്കാണ് ചര്‍ച്ച നടത്താന്‍ സാധിക്കുക എന്നും രഞ്ജിത്ത് ചോദിക്കുന്നു.
ആരുടേയും കടുംപിടുത്തമില്ല
അത് തന്നെയാണ് ഇപ്പോള്‍ അമ്മയുടേയും ഫെഫ്കയുടേയും നിലപാട്. എല്ലാ സംഘടനകളും ഒരുമിച്ച് ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ കാരണവും ഇത് തന്നെയാണ്. അല്ലാതെ ഇതില്‍ ആരുടേയും കടുംപിടുത്തമില്ല. ഒരാള്‍ പറഞ്ഞാലും കേള്‍ക്കാത്ത അവസ്ഥ നിലവിലുണ്ട് എന്ന് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടെന്നും എം രഞ്ജിത്ത് പറഞ്ഞു.
നഷ്ടം നടന് നികത്തണം
തങ്ങള്‍ നിസഹായാവസ്ഥയിലാണ്. നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ച അവസാനിപ്പിക്കാനുളള തീരുമാനം. ഇനി ഷെയിനുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച വേണ്ട എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. ഷെയിന്റെ നിസ്സഹകരണം മൂലം ചിത്രീകരണം മുടങ്ങിയ മൂന്ന് ചിത്രങ്ങളുടെ നഷ്ടം നടന് നികത്തണം എന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.
ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം ചര്‍ച്ചയാകാം
പ്രശ്നം പരിഹരിക്കാന്‍ വേണ്ടി അമ്മയും ഫെഫ്കയും മുന്നോട്ട് വെച്ച കാര്യങ്ങളെല്ലാം ലംഘിച്ച് കൊണ്ടുളളതാണ് ഷെയിന്റെ പെരുമാറ്റമെന്ന് എം രഞ്ജിത്ത് ആരോപിച്ചു. ഷെയിന്‍ രണ്ട് വര്‍ഷം മുന്‍പ് കരാറില്‍ ഒപ്പിട്ടതാണ് ഉല്ലാസം എന്ന സിനിമ. ആ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം ചര്‍ച്ചയാകാം എന്ന നിലപാടാണ് അമ്മയ്ക്കും ഫെഫ്കയ്ക്കും മുന്നില്‍ തങ്ങള്‍ സ്വീകരിച്ചത്.
സിനിമയെടുക്കാന്‍ ഭയം
എന്നാല്‍ ആ കരാറിനേയും ഷെയിന്‍ ഇപ്പോള്‍ തളളിക്കളയുന്നു. അത് മര്യാദകേടാണ്. സിനിമയിലെ ഒരു നടനും ഇതുവരെ ഇത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല എന്നും എം രഞ്ജിത്ത് കുറ്റപ്പെടുത്തി. ഷെയിനിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിട്ടില്ല. എന്നാല്‍ ഇത്തരം നിലപാടുളള ഒരാളെ വെച്ച് സിനിമയെടുക്കാന്‍ ഭയമായതിനാല്‍ ഇനി സഹകരണം വേണ്ട എന്ന് തീരുമാനിച്ചെന്നേ ഉളളൂ എന്നും എം രഞ്ജിത്ത് പറഞ്ഞു.
പ്രശ്നപരിഹാരത്തിനുളള ശ്രമത്തിനിടെ
അമ്മയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഐഎഫ്എഫ്കെയില് വെച്ച് ഷെയിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. സിനിമകള്‍ ഷെയിന്‍ കാരണം മുടങ്ങിപ്പോയത് കൊണ്ട് നിര്‍മ്മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ താരത്തോട് പ്രതികരണം തേടിയത്.
മനോവിഷമമാണോ മനോരോഗമാണോ
നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നതാണ് സംശയം എന്നാണ് ഷെയിന്‍ മറുപടി നല്‍കിയത്. ചർച്ചയ്ക്ക് എന്ന പേരിൽ നമ്മളെ അവിടെ ചെന്ന് കൊണ്ടിരുത്തും. നമ്മുടെ സൈഡ് കേള്‍ക്കില്ല. അവര്‍ക്ക് പറയാനുളളതെല്ലാം റേഡിയോ പോലെ പറയും. ആ പറയുന്നതെല്ലാം നമ്മള് കേട്ട് അനുസരിക്കണം എന്നും ഷെയിൻ ആരോപിച്ചിരുന്നു. മുടി മുറിച്ചുളള പ്രതിഷേധം തന്റെ രീതിയാണ് എന്നും ഷെയിൻ പറയുകയുണ്ടായി.
അമ്മ നേതൃത്വത്തിന് അതൃപ്തി
ഫെഫ്കയുമായുളള ചർച്ചയ്ക്ക് ശേഷം നിർമാതാക്കളെ കാണാനിരുന്ന അമ്മ നേതൃത്വത്തിന് ഷെയിന്റെ ഈ പരാമർശം അതൃപ്തിയുണ്ടാക്കി. ഫെഫ്കയും ഷെയിനോട് അതൃപ്തി പ്രകടിപ്പിച്ചു. തന്നിഷ്ടപ്രകാരമാണ് ഷെയിന്റെ പെരുമാറ്റമെന്ന് ഫെഫ്ക ഭാരവാഹി ബി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. തുടർന്നാണ് ഷെയിൻ വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിൻമാറുന്നതായി സംഘടനകൾ വ്യക്തമാക്കിയത്.
മന്ത്രിയുമായി കൂടിക്കാഴ്ച
കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലനുമായും ഷെയിൻ നിഗം കൂടിക്കാഴ്ച നടത്തിയിരുന്നു. അമ്മയ്ക്ക് ഒപ്പമാണ് ഷെയിൻ നിഗം മന്ത്രിയെ കാണാൻ എത്തിയത്. വെയിൽ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഷെയിൻ മന്ത്രിയെ ധരിപ്പിച്ചു എന്നാണ് അറിയുന്നത്. സർക്കാരിനെ പ്രശ്നത്തിൽ ഇടപെടീക്കാൻ ഷെയിൻ നടത്തിയ ഈ ശ്രമവും അമ്മയും ഫെഫ്കയും അടക്കമുളള സിനിമാ സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്.
ഉറക്കമില്ലാത്തതിന്റെ പ്രശ്നം
ഷെയിനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫെഫ്ക പ്രസിഡണ്ട് ബി ഉണ്ണികൃഷ്ണനുമായി എകെ ബാലന് ഫോണില്‍ സംസാരിച്ചിരുന്നു. മാത്രമല്ല വിദേശത്തുളള മോഹന്‍ലാലിന് വിഷയത്തില്‍ കത്ത് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഷെയിന്‍ ഉറക്കമില്ലാത്തതിന്റെ പ്രശ്നമാണ് എന്നാണ് മന്ത്രി ബാലന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
Recommended Video
ഈഗോ പ്രശ്നമായി ആരും എടുക്കേണ്ട
ഉറങ്ങാനുളള സമയം കലാകാരന്മാര്ക്ക് കൊടുക്കേണ്ടതുണ്ട്. ഉറക്കവും ഭക്ഷണവും വ്യായാമവും ഇല്ലാതായാല്‍ തലച്ചോറിനെ ബാധിക്കും. ഷെയിന്‍ 22 വയസ്സല്ലേ ഉളളൂ എന്നും ഈഗോ പ്രശ്നമായി ആരും എടുക്കേണ്ട എന്നും മന്ത്രി പറഞ്ഞു. ഭാവിയുളള കലാകാരനാണ് ഷെയിനെന്നും ബഹിഷ്കരിച്ചാല്‍ അയാളുടെ ഭാവിയെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.