അര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനം: ഒരോ കെട്ടുകഥകള്‍, സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കണം
മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയ റിപ്പബ്ലിക് ടിവി ചാനല്‍ മേധാവിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ എടുത്ത കേസില്‍ അര്‍ണബിനെ ഇന്നലെ 12 മണിക്കൂറോളം മുംബൈ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
Recommended Video
അതേസമയം, തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപണം ആവര്‍ത്തിക്കുകയാണ് അര്‍ണബ് ഗോസ്വാമി. എന്നാല്‍ അര്‍ണബിനെതിരെ നടന്ന ആക്രമണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അര്‍ണബിന്റേത് മികച്ച 'അഭിനയം' ആണെന്നാണ് പ്രശസ്ത സംവിധായകനായ അനുഭവ സിന്‍ഹ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ഏപ്രില്‍ 22 ന്
ഏപ്രില്‍ 22 ന് രാത്രിയോടെയായിരുന്നു തനിക്കെതിരെ ആക്രമണം നടന്നുവെന്ന ആരോപണവുമായി അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നേയും ഭാര്യയും ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയാണെന്നായിരുന്നു അര്‍ണബിന്റെ ആരോപണം.
അക്രമികള്‍
കാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി യാത്രാ തടസ്സം സൃഷ്ടിച്ച അക്രമികള്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ അക്രമണം അഴിച്ചുവിടുകയായിരുന്നു. കാറിന് മുകളില്‍ കറുത്ത മഷി ഒഴിച്ചതിന് ശേഷമാണ് അക്രമികള്‍ കടന്നു കളഞ്ഞതെന്നും പോലീസില്‍ നല്കിയ പരാതിയില്‍ അര്‍ണബ് ഗോസ്വമി പറഞ്ഞു.
കോണ്‍ഗ്രസ്
തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്ത്തരാണെന്നായിരുന്നു അര്‍ണബിന്റെ ആരോപണം. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈകള്‍ ഉണ്ട്. തനിക്കും കുടുംബത്തിനും നേരെയുള്ള ഏത് ആക്രമണത്തിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തിപരമായി ഉത്തരവാദിയാണെന്നും അര്‍ണബ് അഭിപ്രായപ്പെട്ടിരുന്നു.
വിമര്‍ശനം
എന്നാല്‍ ഈ ആക്രമണത്തിലടക്കം വലിയ വിമര്‍ശനമാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ സിനിമാ സംവിധായകനായ അനുഭവ് സിന്‍ഹ നടത്തുന്നത്. അര്‍ണബിനെതിരായ നിയമനടപടികള്‍ എന്തൊക്കെയാണ്? സോണിയാക്കെതിരായ അളിഞ്ഞ സംസാരം, ഇത് വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുമോ എന്ന കാര്യത്തിലൊക്കെ തനിക്ക് ആശയക്കുഴപ്പം ഉണ്ടെന്നാണ് തന്റെ ആദ്യ ട്വീറ്റില്‍ സിന്‍ഹ പറയുന്നത്.
കെട്ടുകഥകള്‍
എന്നാല്‍ അടുത്ത ട്വീറ്റില്‍ അര്‍ണബിനെതിരേയും ചാനലിനെതിരേയും അദ്ദേഹം തിരിയുന്നു. ഇതെല്ലാം തെറ്റാണെന്നും ചില കാര്യങ്ങള്‍ അവര്‍ വിട്ടുപോയതായും ഞാന്‍ കരുതുന്നു. ദിനംപ്രതി ഒരോ കെട്ടുകഥകള്‍ അവര്‍ ഇങ്ങനെ പുറത്തു വിടുന്നു. ആളുകള്‍ക്ക് ഇത് ഇപ്പോള്‍ ഒരു ആവര്‍ത്തന വിരസതയുള്ള കാര്യമായി ഇത് മാറിയിരിക്കുന്നെന്നും അദ്ദേഹം പറയുന്നു.
സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്
അവസാനമായി, എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഒരു ആശയവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നു. വരാനിരിക്കുന്ന ഒരു ചടങ്ങില്‍ അര്‍ണബിന് സമഗ്ര സംഭാവനയ്ക്കുള്ള ഒരു അവാര്‍ഡ് നല്‍കണം. ഇതോടെ കാര്യങ്ങള്‍ അവസാനിക്കുന്നതായും അനുഭവ് സിന്‍ഹ ട്വിറ്ററില്‍ കുറിക്കുന്നു.
കെട്ടിച്ചമച്ച നുണ
തനിക്കെതിരായി ആക്രമണം നടന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള അര്‍ണബിന്റെ വീഡിയോ വന്നതിന് പിന്നാലെ നടി കവിത കൗശിക്കും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച നുണയെ വിശ്വസനീയമായ സത്യമാക്കി മാറ്റാൻ ഈ കാലത്ത് വേണ്ടത് ലളിതമായ ഒരു വീഡിയോ നിർമ്മിച്ച് പോസ്റ്റുചെയ്യുക എന്നതാണെന്നായിരുന്നു അവരുടെ വിമര്‍ശനം.
ഉറച്ച് നില്ക്കുന്നു
അതേസമയം, സോണിയ ഗാന്ധിക്കെതിരായ പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പോലീസിനോട് വ്യക്തമാക്കിയെന്നാണ് അര്‍ണബ് പറഞ്ഞത്. 12 മണിക്കൂറാണ് തന്നെ കേസ് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തതെന്ന് അർണബ് പത്രകുറിപ്പിൽ വ്യക്തമാക്കി. സോണിയ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്.
പോലീസിനോട് വ്യക്തമാക്കി
ഞാൻ പറഞ്ഞതെല്ലാം ശരിയാണെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ഭാഗം ഞാൻ വിശദീകരിച്ചു. അതിൽ അവർ പൂർണ തൃപ്തരാണ്. അന്വേഷണത്തോട് സഹകരിച്ചതായും അർണബ് പറഞ്ഞു. ഞാൻ ശരിയുടെ ഭാഗത്താണെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്. പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ച് നിൽക്കുന്നു, അർണബ് പറഞ്ഞു.
ചാനല്‍ ചര്‍ച്ച
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രസ്താവനകള്‍ അര്‍ണബ് ഗോസ്വാമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
മൗനം തുടരുമോ
മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
സന്തോഷിക്കുന്നുണ്ടാകും
കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി അഭിപ്രായപ്പെട്ടിരുന്നു