ക്ഷേത്രങ്ങളിലെ സ്വർണ്ണം സർക്കാർ ഏറ്റെടുക്കുന്നോ? പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ എന്ത്
രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലും മത ട്രസ്റ്റുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണ ശേഖരം ഉപയോഗിച്ച് പ്രത്യേക ഗോൾഡ് ബോണ്ടുകൾ പുറപ്പെടുവിക്കാനോ അല്ലെങ്കിൽ അവ നിർബന്ധിത നിക്ഷേപ പദ്ധതികളിലേക്ക് മാറ്റാനോ സർക്കാർ ഒരുങ്ങുന്നു എന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകൾക്ക് യാതൊരുവിധ ഔദ്യോഗിക അടിസ്ഥാനവുമില്ലെന്നും പൊതുജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ മാത്രമാണിതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സാപ്പ്, എക്സ്, ഫേയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാജ്യത്തെ ക്ഷേത്രങ്ങളിലെ സ്വർണ്ണം സർക്കാർ ബോണ്ടാക്കി മാറ്റാൻ അനുമതി നൽകി എന്ന രീതിയിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്ര ഗോപുരങ്ങളിലെയും വാതിലുകളിലെയും സ്വർണ്ണ പാളികൾ വരെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്വർണ്ണ ശേഖരത്തിന്റെ ഭാഗമായി കണക്കാക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്നതായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്.

ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം ഏതെങ്കിലും തരത്തിലുള്ള സർക്കാർ പരിപാടികളിൽ ഉൾപ്പെടുത്താൻ നിലവിൽ യാതൊരു നയവും പരിഗണനയിലില്ലെന്ന് സർക്കാർ വ്യക്തമാക്കി. 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' എന്നത് പൂർണ്ണമായും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വമേധയായുള്ള താല്പര്യപ്രകാരം മാത്രം ബാങ്കുകളിൽ നിക്ഷേപിക്കാവുന്ന ഒന്നാണ്. ഇതിലേക്ക് ക്ഷേത്രങ്ങളുടെ സ്വർണ്ണം നിർബന്ധിതമായി മാറ്റാൻ യാതൊരുവിധ നീക്കവും അനുമതിയും നൽകിയിട്ടില്ല.
ഇന്ത്യ ബുളളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ രാജ്യത്തെ ക്ഷേത്രങ്ങളുടെ പക്കലുള്ള സ്വർണ്ണം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനുള്ള ഒരു നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് വ്യവസായ സംഘടനയുടെ ഒരു നിർദ്ദേശം മാത്രമാണെന്നും സർക്കാർ അത്തരമൊരു പദ്ധതിയും അംഗീകരിച്ചിട്ടില്ലെന്നും ധനമന്ത്രാലയം കൂട്ടിച്ചേർത്തു. ഭക്തർ വഴിപാടായി നൽകിയ സ്വർണ്ണം സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾക്ക് സർക്കാരിന്റെ വെബ്‌സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications