അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട്;പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി
അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഞായറാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റിപ്പോർട്ട് കൈമാറിയത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി നീൽ രതൻ എന്നിവരാണ്എസ്ഐടിയിലെ അംഗങ്ങൾ.
ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് .അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളുടെ ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമായിരുന്നു നടപടി. അതേസമയം അന്വേഷണം പൂർത്തിയാകുന്നത് വരെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി നിർദേശം നൽകി.

അതേസമയം ക്രമക്കേട് നടന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് തട്ടിപ്പുകാർ നീക്കിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ . ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സംഘം ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് ലഭിച്ച വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്ക് സംബന്ധിച്ച് ട്രസ്റ്റ് ഭാരവാഹികളോട് സംഘം വിശദീകരണം തേടിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം.
അതേസമയം കഴിഞ്ഞ മാസം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന മഹാകുംഭമേള കാലയളവും എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഈ കാലയളവിൽ പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് രാമക്ഷേത്രം സന്ദർശിച്ചത്. മണിക്കൂറുകൾക്കുള്ളിൽ സംഭാവന പെട്ടികൾ നിറഞ്ഞിരുന്ന സാഹചര്യത്തിൽ അന്നത്തെ സംഭാവനകളുടെ കണക്കെടുപ്പിലും മേൽനോട്ടത്തിലും ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ട്രസ്റ്റ് ഭാരവാഹികളെയും അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള അന്വേഷണ രേഖകൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രവൃത്തങ്ങൾ അറിയിച്ചു. അന്തിമ രൂപം നൽകിയ ശേഷം റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി. അന്വേഷണത്തിന്റെ പുരോഗതിയും പ്രധാന കണ്ടെത്തലുകളും ദിവസേന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
സംഭാവനാ ഫണ്ടുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല എസ്ഐടിയുടെ അന്വേഷണം. ക്ഷേത്ര ട്രസ്റ്റ് വിവിധ ഘട്ടങ്ങളിലായി നടത്തിയ ഭൂമി വാങ്ങലുകളും ക്ഷേത്ര നിർമാണത്തിനായി വാങ്ങിയ നിർമാണ സാമഗ്രികളുമായി ബന്ധപ്പെട്ട ഇടപാടുകളും സംഘം പരിശോധിക്കുന്നുണ്ട്. വിപണിവിലയേക്കാൾ പലമടങ്ങ് ഉയർന്ന നിരക്കിൽ ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയെന്ന ആരോപണം നേരത്തെ തന്നെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിഷയം ശക്തമായി ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications