ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുടെ തോൽവിക്ക് പിന്നാലെ കേസും, എഫ്ഐആർ രജിസ്റ്റർ ചെയ്തു, കാരണം ഇത്...
റാഞ്ചി: ജാർഖണ്ഡ് നിമയസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസിനെതിരെ പോലീസ് കേസ്. ജെഎംഎം നേതാവ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കുറ്റത്തിനാണ് രഘുബർ ദാസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡിസംബർ 19നായിരുന്നു ഹേമന്ത് സോറൻ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജംതാരാ എസ്പി അന്‍ഷുമാന്‍ കുമാറാണ് മുൻ മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും മിഹിജം പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ജംതാരയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയെന്നാണ് രഘുബർ ദാസിനെതിരെയുള്ള ആരോപണം.
'ദുംകയിലെ എസ്സി എസ്ടി പോലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്, ജതാരയിൽ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ജാതിപരമായ പരാമർശം നടത്തിയതിനാണ് പരാതി' എന്ന് ഡിസംബർ 19ന് സോറൻ വ്യക്തമാക്കിയിരുന്നു. രഘുബർ ദാസിന്റെ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും, ഒരു ആദിവാസികുടുംബത്തില്‍ ജനിച്ചത് ഇത്രവലിയ തെറ്റാണോ? എന്നും അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് ജാർഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത് രാജിക്കത്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് അയച്ചെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പിൽ ബിജെപിയെ ജെഎംഎം നയിക്കുന്ന മഹാസഖ്യമാണ് പരാജയപ്പെടുത്തിയത്. ജെഎംഎം നേതാവായ ഹേമന്ത് സോറന്‍ ഡിസംബര്‍ 29 നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുക.