യുവതിയെ അപമാനിച്ചു; പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു!
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവതിയെ അപമാനിച്ച് പ്രസംഗിച്ച പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷനെതിരെ കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ റാലിക്കിടെ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയെ അപമാനിച്ച് സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷ്.
ഇന്ത്യന്‍ ശിക്ഷാ നിയമം 354എ, 509, 506 എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ദിലിപ് ഘോഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധിച്ച യുവതിയെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം ന്യായീകരിച്ച ദിലിപ് ഘോഷ്, അവർ ആ സ്ത്രീയെ കൂടുതലൊന്നും ചെയ്യാത്തതിന് അവൾ നന്ദി പറയണം എന്നായിരുന്നു പറഞ്ഞത്.
തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണെന്നും ദിലിപ് ഘോഷ് അവകാശപ്പെട്ടിരുന്നു.പട്ടൂലി മുതല്‍ ബാഗാ ജതിന്‍ വരെയാണ് ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി അനുകൂല റാലി നടന്നിരുന്നത്. ഈ റാലിക്കിടെയാണ് ജാമിഅ വെടിവയ്പിനെയും പൗരത്വ നിയമത്തെയും അപലപിച്ച് ഒരു സ്ത്രീ പോസ്റ്ററുമായി പ്രതിഷേധിച്ചത്. ഇവരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും പോസ്റ്റർ തട്ടിപ്പറിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ പ്രവർത്തകർ തെറ്റൊന്നും ചെയ്തിട്ടില്ല. ആ സ്ത്രീ അവരോട് നന്ദി പറയണം. അവരെ തടഞ്ഞുവയ്ക്കുക മാത്രം ചെയ്തതിനും മറ്റൊന്നും ചെയ്യാത്തതിനും. എന്തിനാണ് അവര്‍ എപ്പോഴും പ്രതിഷേധിക്കാന്‍ ഞങ്ങളുടെ റാലിയിലേക്ക് കടന്നുകയറുന്നത്? അവര്‍ക്ക് മറ്റ് പരിപാടികള്‍ക്ക് പോയിക്കൂടെ. ഞങ്ങള്‍ ക്ഷമിച്ചു മടുത്തു. ഇനി ഇത്തരം ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ എന്നായിരുന്നു ദിലീപ് ഗോഷ് പിന്നീട് പറഞ്ഞത്.