ബാങ്കോക്ക് ബാറിൽ തീപിടുത്തും; 27 പേർ കൊല്ലപ്പെട്ടു, 22 പേരുടെ നില അതീവ ഗുരുതരം
ബാങ്കോക്ക് ബാറിലുണ്ടായ തീപിടുത്തത്തിൽ 27 പേർ കൊല്ലപ്പെട്ടു. 22 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നോർത്തേണ്‍ ബാങ്കോക്കിലുള്ള നാ ലാഡ്പാരോ പബിൽ ഞായറാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്.
തീ വളരെ വേഗത്തിൽ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് ബാങ്കോക്ക് ഗവർണർ ചാഡ്ചാട്ട് സിറ്റിപണ്ട് പറഞ്ഞു. തീയും പുകയും വളരെ പെട്ടെന്ന് നിറഞ്ഞു. പുക ശ്വസിച്ചതാകാം ഇത്രയും പേരുടെ മരണകാരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. '27 പേരാണ് കൊല്ലപ്പെട്ടത്. 63 പേരെ ഇതിനോടകം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 22 പേരുടെ നില അതീവഗുരുതരമാണ്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്',അദ്ദേഹം അറിയിച്ചു.

തീപിടുത്തത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നിരവധി പേരെ ഫയർ എക്സിറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എക്സിറ്റ് ഭാഗത്തും നിരവധി തടസങ്ങളുണ്ടായിരുന്നു. അതായിരിക്കാം രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയതെന്നും അധികൃതർ പറഞ്ഞു.അപകടം നടക്കുമ്പോൾ പബ്ബിനുള്ളിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരം വ്യക്തത വന്നിട്ടില്ല.
അതേസമയം തായ്ലൻ്റ് പ്രധാനമന്ത്രി ഓണ്‍ടിൻ ചരണ്‍വിരാകുൽ സംഭവ സ്ഥലം സന്ദർശിച്ചു. അപകട കാരണം ഇപ്പോഴും അവ്യക്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സർക്യൂട്ട് ബ്രേക്കറിൽ നിന്നും തീ പടർന്ന് കയറുന്നത് കണ്ടതായി പബ്ബിലുണ്ടായിരുന്നു ഒരു ഗായകൻ തന്നോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്ന് ഒരു പൊട്ടിത്തെറി സംഭവിക്കുകയും പിന്നീട തീ വേഗത്തിൽ പടർന്ന് പിടിക്കുകയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേരെ പബ്ബിൻ്റെ റെസ്റ്റ് റീമിലും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തീ വളരെ വേഗത്തിൽ പടർന്ന് പിടിക്കുന്നത് വീഡിയോയിൽ കാണാം. നിരവധി പേർ രക്ഷപ്പെടാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ തീയും പുകയും മൂടുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്. തീയിൽ പബ്ബ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
അതേസമയം അപകടത്തിൽ തൻ്റെ ബാൻഡ് അംഗം കൊല്ലപ്പെട്ടതായി ഗായിക സുകന്യ വോങ്‌വോങ്‌വായ് പറഞ്ഞു. സമീപത്ത് ഒരു ബാൻഡിൽ പാടിക്കൊണ്ടിരിക്കവെയാണ് തീപിടുത്തത്തെ കുറിച്ച് അറിഞ്ഞത്. തന്റെ ബാൻഡിലെ നിരവധി അംഗങ്ങൾ അവിടെ പാടുന്നുണ്ടായിരുന്നു. ഉടൻ തന്നെ അവിടെ എത്തിയെങ്കിലും തീ പടർന്ന് പിടിക്കുകയായിരുന്നു. അപകടത്തിൽ ബാൻഡിലെ മൂന്ന് അംഗങ്ങൾക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.












Click it and Unblock the Notifications