ഗുജറാത്തിലെ സൂററ്റിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; വിദ്യാർത്ഥികൾ ഉൾപ്പെടെ 20 മരണം
സൂററ്റ്: ഗുജറാത്തിലെ സൂററ്റിലുണ്ടായ തീപിടുത്തത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 14 നും 17നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും. നിരവധി പേർക്ക് പൊള്ളേലറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
സൂററ്റിലെ സാർധാനയിൽ തക്ഷശില എന്ന കെട്ടിട സമുച്ചയത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപടർന്നത്. വിദ്യാർത്ഥികൾക്കുള്ള കോച്ചിംഗ് സെന്ററാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. തീപിടർന്നതോടെ ജനൽ വഴി വിദ്യാർത്ഥികൾ താഴേയ്ക്ക് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാലാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയവരാണ് മരിച്ചവരിൽ ഭൂരിഭാഗവുമെന്നാണ് കരുതുന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെക്കില്ല.... കരുത്ത് പകരാന്‍ പ്രിയങ്കയെത്തും!!
സ്റ്റേയർകേസിന്റെ ഭാഗത്ത് തീ പടർന്നതോടെ വിദ്യാർത്ഥികൾക്ക് താഴേയ്ക്ക് ഇറങ്ങാൻ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് സൂററ്റ് പോലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവ സമയത്ത് അറുപതോളം ആളുകൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് സൂചന. തീപടർന്നതോടെ പ്രദേശത്ത് പുക പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. കെട്ടിടത്തിന്റെ ഉടമകൾ ഒളിവിലാണ്. 19 ഫയർ ഫോഴ്സ് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. സംഭവത്തിൽ ഗുജറാത്ത് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും. അപകടം നടുക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.