ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം, ഐസിയുവിലെ 5 രോഗികൾ പൊള്ളലേറ്റ് മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ ദുരന്തം. ഐസിയുവിലുണ്ടായിരുന്ന 5 രോഗികള്‍ പൊള്ളലേറ്റ് മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലുളള ശിവാനന്ദ് ആശുപത്രിയിലാണ് ദാരുണ സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. ദുരന്തത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.
തീ നിയന്ത്രണ വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുപ്പതിലധികം കൊവിഡ് രോഗികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
രാജ്കോട്ടിലെ മാവ്ഡി പ്രദേശത്തുളള ശിവാനന്ദ് ആശുപത്രിയില്‍ 33 കൊവിഡ് രോഗികളാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നത് 7 കൊവിഡ് രോഗികളായിരുന്നു. ആശുപത്രിയില്‍ തീപിടിച്ചതായുളള വിവരം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങള്‍ അടിയന്തരമായി എത്തുകയായിരുന്നുവെന്നും 30 രോഗികളെ രക്ഷപ്പെടുത്തിയെന്നും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥനായ ജെബി തേവ പറഞ്ഞു.
ഐസിയുവിനുളളില് തന്നെ മൂന്ന് രോഗികള്‍ പൊള്ളലേറ്റ് മരണപ്പെട്ടിരുന്നു ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തിയ രോഗികളെ മറ്റ് കൊവിഡ് ആശുപത്രികളിലേക്ക് മാറ്റിയതായും ജെബി തേവ അറിയിച്ചു. നിരവധി രോഗികള്‍ക്ക് പൊള്ളലേറ്റതായും റിപ്പോട്ടുകളുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നും വിവരമുണ്ട്. രണ്ടാം നിലയിലെ ഐസിയുവില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക വിവരം.
Recommended Video
രാജ്കോട്ടിലെ ആശുപത്രി തീപിടുത്ത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്കോട്ടിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ ദൗര്‍ഭാഗ്യകരമായ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ കുറിച്ച് താനോര്‍ക്കുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ ഭേദമാകാന്‍ പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.