മുംബൈയിൽ വൻ തീപ്പിടുത്തം: 14 പേർ കൊല്ലപ്പെട്ടു, പബ് ഉടമക്കെതിരെ എഫ്ഐആര്‍
Recommended Video
മുംബൈ: മുംബൈയിൽ വ്യാഴാഴ്ച അർധരാത്രിയോടെ ഉണ്ടായ തീപ്പിടുത്തതിൽ 14 പേര്‍ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. മുംബൈയിലെ ലോവർ പാരലിലുള്ള കമല മിൽസ് കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു പബ്ബിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പബ് ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാത്രി 12.30ഓടെയാണ് തീപ്പിടുത്തം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ ആറാമത്തെ നിലയിലാണ് ആദ്യം തീപ്പിടുത്തം ഉണ്ടായത്. താമസിയാതെ തീ പടർന്നു. ഈ കെട്ടിടത്തിൽ ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. 16 പേർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ എൽ ടി എം ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂര്‍ണമായി തീയണക്കാന്‍ കഴിഞ്ഞില്ലെങ്കിലും തീ നിയന്ത്രണ വിധേയമാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
പന്ത്രണ്ടരയോടെയാണ് തങ്ങൾക്ക് അപകടം സംബന്ധിച്ച് ആദ്യത്തെ വിവരം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. പോലീസുള്‍പ്പെട്ട സംഘം സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എട്ട് ഫയർ എഞ്ചിനുകളും നാല് ടാങ്കറുകളുമാണ് അപകടസ്ഥലത്തേക്ക് ആദ്യം എത്തിയത്.