അഭയാര്‍ഥി ക്യാംപ് കത്തിയമര്‍ന്നു; വാവിട്ട് കരഞ്ഞ് റോഹിങ്ക്യകള്‍!! ദുരൂഹത, കേസിനെ ബാധിക്കും
ദില്ലി: നിരവധി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ദില്ലിയിലെ ഓഖ്ലയിലുള്ള ക്യാംപ് കത്തിയമര്‍ന്നു. റോഹിങ്ക്യകളുടെ നിര്‍ണായക രേഖകളെല്ലാം നഷ്ടമായി. പലര്‍ക്കും സാരമായി പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.
സുപ്രീംകോടതി റോഹിങ്ക്യകളുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇവിടെ പ്രത്യേക ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് വരാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ഇപ്പോള്‍ റോഹിങ്ക്യകളുടെ കൈവശം ഒരു രേഖയും ബാക്കിയില്ല. ഇവര്‍ എവിടെ നിന്നുള്ളവരാണെന്ന തെളിയിക്കാന്‍ സാധിക്കാതെ വരുന്നത് സുപ്രീംകോടതിയിലെ കേസിനെ ബാധിച്ചേക്കും...
226 അഭയാര്‍ഥികള്‍
226 അഭയാര്‍ഥികള്‍ താസമിക്കുന്ന ക്യാംപാണ് പുലര്‍ച്ചെ കത്തിയത്. ഇവരുടെ എല്ലാ താമസ രേഖകളം കത്തിയമര്‍ന്നു. പുലര്‍ച്ചെ ആയതിനാല്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളായിരുന്നു. പലര്‍ക്കും പരിക്കേറ്റു. ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒരു രേഖകളും എടുക്കാന്‍ സാധിച്ചില്ല. എല്ലാ രേഖകളും നശിച്ചു. കോടതിയില്‍ നിര്‍ണായകമായ തെളിവുകളും നശിച്ചുവെന്നാണ് അഭയാര്‍ഥികള്‍ പറയുന്നത്. എന്താണ് തീപിടിക്കാന്‍ കാരണമെന്ന്് വ്യക്തമല്ല. തീ ക്യാംപ് മൊത്തം പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ
കുട്ടികളും സ്ത്രീകളും വാവിട്ട് കരയുന്ന രംഗമാണ് പലരും ഉണര്‍ന്നപ്പോള്‍ കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. കുട്ടികളെ പുറത്തെത്തിക്കാനായിരുന്നു എല്ലാവരുടെയും ശ്രമം. പ്രദേശത്ത് മൊത്തം പുക നിറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. വസ്ത്രങ്ങള്‍, രേഖകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എല്ലാം നശിച്ചു. എങ്ങനെയാണ് തീപിടിച്ചതെന്ന് ആര്‍ക്കുമറിയില്ല. തീപിടിക്കാന്‍ സാധ്യതയുള്ള ഒരു വസ്തുക്കളും ക്യാംപിലില്ലായിരുന്നു. മൂന്ന് മണിക്കാണ് തീപിടുത്തമുണ്ടായത്. ഓടി പുറത്തിറങ്ങിയ അഭയാര്‍ഥികള്‍ 3.15ഓടെ അഗ്നി ശമന സേനാംഗങ്ങളെ വിളിച്ചു. 3.55നാണ് അവര്‍ എത്തിയിത്.നാല് മണിക്കൂര്‍ ശ്രമിച്ചാണ് തീ അണച്ചത്.
തീപടര്‍ന്നത് പിന്‍ഭാഗത്ത് നിന്ന്
60 കുടുംബങ്ങളാണ് ക്യാംപില്‍ താമസിച്ചിരുന്നത്. മുളയും ആസ്ബറ്റോസ് ഷീറ്റുമുപയോഗിച്ചാണ് ക്യാംപ് ഒരുക്കിയിരുന്നത്. ഒരു രേഖകളും അഭയാര്‍ഥികളുടെ കൈവശമിപ്പോള്‍ ഇല്ലെന്നു അലി ജോഹര്‍ പറഞ്ഞു. ക്യാംപിലെ താമസക്കാരനും യുഎന്‍ വോളന്റിയറുമാണ് ജോഹര്‍. ക്യാംപിന്റെ പിന്‍ഭാഗത്താണ് ശൗച്യാലയങ്ങള്‍. ഈ ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. അതിവേഗം തീപടര്‍ന്നു. ഒരു രേഖകളും എടുക്കാന്‍ പോലും സമയം കിട്ടിയില്ല. കുട്ടികളെയും സ്ത്രീകളെയും പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പുരുഷന്മാര്. ചിലര്‍ക്ക് മാത്രമാണ് ഏതാനും രേഖകള്‍ ലഭിച്ചത്. മിക്കയാളുകള്‍ക്കും രേഖകള്‍ നഷ്ടമായി.
മ്യാന്മറിലെ നിര്‍ണായക രേഖകള്‍
ക്യാംപിനോട് ചേര്‍ന്ന് ഒരു ചേരിയുണ്ട്. ഇവിടേക്കും തീ പടരേണ്ടതായിരുന്നു. അപ്പോഴേക്കും അഗ്നിശമന സേനാംഗങ്ങള്‍ എത്തിയതിനാല്‍ രക്ഷപ്പെട്ടു. റോഹിങ്ക്യകളെ നാടുകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ റോഹിങ്ക്യകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ നഷ്ടമായത് കോടതിയില്‍ തിരിച്ചടിയാകുമോ എന്നതാണ് ആശങ്കയെന്ന് ഹര്‍ജിക്കാരനായ മുഹമ്മദ് ഷാക്കിര്‍ പറഞ്ഞു. മ്യാന്മറില് നിന്ന് വന്നവരാണെന്ന രേഖ, മ്യാന്മറിലെ വസ്തുക്കളുടെ രേഖ, യുഎന്‍ നല്കിയ തിരിച്ചറിയല്‍ രേഖ എന്നിവയെല്ലാം കത്തിനശിച്ചുവെന്ന് ഷാക്കിര്‍ പറയുന്നു. ക്യാംപ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്താനിരിക്കെയാണ് തീപ്പിടിത്തമുണ്ടായത്.
കത്വ പൈശാചിക പീഡനം; ബിജെപിയുടെ പങ്ക് വ്യക്തമായി, തുറന്നുപറഞ്ഞ് മന്ത്രി, പ്രതികളെ രക്ഷിക്കാന്‍ ശ്രമം