ഇംഫാൽ വെസ്റ്റിൽ വെടിവെയ്പ്പ്; കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ശാന്തിപൂർ ഗ്രാമത്തിലാണ് തിങ്കളാഴ്ച ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു.
മേയ്തേയ് , കുക്കി വിഭാഗങ്ങൾ തമ്മിൽ മെയ് 3 നായിരുന്നു കലാപം ആരംഭിച്ചത്.
രണ്ട് മാസമായി തുടരുന്ന സംഘർഷത്തിൽ സംസ്ഥാനത്ത് ഇതുവരെ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. 3000ത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ആയിരക്കണക്കിന് പേർക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടമായത്. പലരും ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്.

അതിനിടെ മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
പുനരധിവാസ ക്യാമ്പുകൾ, ക്രമസമാധാന നില, ആയുധങ്ങൾ വീണ്ടെടുക്കൽ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് കോടതി തേടിയത്. ആക്രമണങ്ങളിൽനിന്ന് ന്യൂനപക്ഷമായ കുക്കി വിഭാഗത്തിന് സൈനിക സംരക്ഷണം ഒരുക്കണമെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടന സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
അതേസമയം സംസ്ഥാനത്തെ സാഹചര്യം പതുക്കെ മെച്ചപ്പെട്ട് വരികയാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. 'കർഫ്യൂ ഇപ്പോൾ അഞ്ച് മണിക്കൂറായി കുറച്ചു. സിവിൽ പോലീസിനും മണിപ്പൂർ റൈഫിൾസിനും പുറമെ 114 കമ്പനി സിഎപിഎഫിനെയും 114 കോളം ആർമിയെയും വിന്യസിച്ചിട്ടുണ്ട്', തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.












Click it and Unblock the Notifications