ഡൽഹി മദ്യനയ അഴിമതി കേസ്; മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽ
ഡൽഹി മദ്യനയ കേസിൽ തൃശൂർ സ്വദേശിയായ മലയാളി വ്യവസായി വിജയ് നായർ അറസ്റ്റില്‍. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വിജയ് നായർ. ചോദ്യം ചെയ്യലിന് ശേഷം വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണ് നടന്നത്. മദ്യനയ അഴിമതിയിലും ഗൂഢാലോചനയിലും വിജയ് നായർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ചൊവ്വാഴ്ച സിബിഐ ഓഫീസിൽ വിജയ് നായരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായരാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. മദ്യനയം രൂപീകരിച്ചതിൽ ഉൾപ്പടെ വിജയ് നായർക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വിജയ് നായർ ഇടനില നിന്നാണ് മദ്യക്കച്ചവട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് സിബിഐ പറയുന്നു.
നിരവധി കമ്പനികളുമായി അടുത്ത ബന്ധമുള്ളയാളാണ് വിജയ് നായർ. ഒൺലി മച്ച് ലൗഡർ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്നു.തൃശൂർ സ്വദേശിയായ വിജയ്നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി ആരോപിച്ചു. നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. കേസിൽ മനീഷ് സിസോദിയയും വിജയ് നായരും ഉൾപ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്ന് എഫ്ഐആറില്‍ പറയുന്നു.
ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു നടപടി.ഇതുമായി ബന്ധപ്പെട്ട് മദ്യവ്യാപാരികളിലൊരാളായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രു സിസോദിയയുടെ ഒപ്പമുണ്ടായിരുന്നവരുമായി കോടികളുടെ പണമിടപാടുകള്‍ നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.രണ്ട് തവണ നടത്തിയ പണമിടപാടിലൂടെ നാല് മുതല്‍ 5 കോടി വരെ രൂപ ഇവര്‍ കൈക്കലാക്കി എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications