കൊറോണ വൈറസ്; ഏഷ്യയ്ക്ക് പുറത്തെ ആദ്യ മരണം ഫ്രാൻസിൽ, ചികിത്സയിലിരുന്ന 80കാരൻ മരിച്ചു
പാരീസ്: കൊറോണ വൈറസ് ബാധയിൽ യൂറോപ്പിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പാരീസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. ഫ്രഞ്ച് ആരോഗ്യവകുപ്പ് മന്ത്രിയാണ് മരണം സ്ഥിരീകരിച്ചത്. കൊറോണ ബാധയെ തുടർന്ന് ജനുവരി 25 മുതൽ ചികിത്സയിലായിരുന്ന എൺപതുകാരനാണ് മരിച്ചത്.
ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. ജനുവരി 16നാണ് ഇയാൾ ചൈനയിൽ നിന്നും ഫ്രാൻസിൽ എത്തിയത്. ഇദ്ദേഹത്തിന്റെ മകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് മുൻപ് ജപ്പാൻ, ഹോങ്കോംങ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് ബാധിച്ച് ഓരോരുത്തർ വീതം മരിച്ചത്. ഇതുവരെ 11 പേർക്കാണ് ഫ്രാൻസിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചൈനയിൽ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1630 ആയി. 143 പേരാണ് വെള്ളിയാഴ്ച മാത്രം മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കൊറോണ പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യയിലാണ്. 2641 പേർക്കാണ് വെള്ളിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചൈനയിൽ കൊറോണ ബാധിതരുടെ എണ്ണം 66, 492 ആയി. കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ഹ്യൂബെയിൽ മാത്രം 56 ദശലക്ഷം ആളുകളാണ് വീടിനുള്ളിൽ മാസങ്ങളായി തുടരുന്നത്.
ഇതിനിടെ ആഫ്രിക്കയിലേക്കും കൊറോണ പടർന്നിട്ടുണ്ട്. ഈജിപ്റ്റിലാണ് ആപ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 28 ഓളം രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലിലെ 3 ഇന്ത്യക്കാർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 3 പേരും ആശുപത്രി വിട്ടു.