'2024ലെ വിജയത്തിനുളള അടിത്തറ', ഉത്തർ പ്രദേശിലേത് ചരിത്ര വിജയമെന്ന് നരേന്ദ്ര മോദി
ദില്ലി: ഇന്ന് ആവേശത്തിന്റെയും ആഘോഷത്തിന്റെയും ദിവസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024ലെ വിജയത്തിന് ജനം അടിത്തറയിട്ടു. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആഘോഷമാണ്. ബിജെപിയെ തിരഞ്ഞെടുത്ത തീരുമാനത്തിന് എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം നന്ദി പറയുന്നതായി മോദി വ്യക്തമാക്കി. ''അവരുടെ പിന്തുണയാണ് ബിജെപിയെ വിജയത്തിലേക്ക് നയിച്ചത്. രാജ്യത്തെ സ്ത്രീകള്‍ക്ക് മുന്നില്‍ തല കുനിക്കുന്നു''. ഉത്തര്‍ പ്രദേശില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി രണ്ടാമതും തിരഞ്ഞെടുക്കപ്പെടുന്നത് എന്നും യുപിയിലേത് ചരിത്രവിജയമാണെന്നും മോദി ചൂണ്ടിക്കാട്ടി.

''ഉത്തര്‍പ്രദേശില്‍ ജനം വോട്ട് ചെയ്തത് വികസനത്തിനാണ്. യുപി വോട്ട് ചെയ്യുന്നത് ജാതി നോക്കിയാണ് എന്ന് പറയുന്ന എല്ലാവര്‍ക്കുമുളള മറുപടിയാണിത്. 2014ലും 2017ലും 2019ലും ഇപ്പോൾ 2022ലും ജനം വോട്ട് ചെയ്തിട്ടുളളവ് വികസനത്തിന്റെ രാഷ്ട്രീയത്തിനാണ്. പാവപ്പെട്ട മനുഷ്യര്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും കിട്ടുന്നത് വരെ താന്‍ വിശ്രമിക്കാന്‍ പോകുന്നില്ല'' നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. 2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എല്ലാവരും പറഞ്ഞത് അത് 2019ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിലേക്കുളള സൂചനയാണ് എന്നാണ്. അത് തന്നെയാണ് ഇവിടെയും ബാധകമാവുക എന്ന് മാത്രമാണ് തനിക്ക് പറയാനുളളത്. 2022ലെ യുപി തിരഞ്ഞെടുപ്പ് ഫലത്തില്‍ 2024ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകളുണ്ട്, മോദി പറഞ്ഞു.
Recommended Video
റഷ്യ-യുക്രൈന്‍ യുദ്ധത്തിലൂന്നിക്കൊണ്ട് ആത്മനിര്‍ഭര്‍ ഭാരതിനെ കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. യുദ്ധം ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിക്കുന്നതാണ്. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. ഏറ്റുമുട്ടുന്ന രാജ്യങ്ങളുമായി സാമ്പത്തികമായും സുരക്ഷാപരമായും വിദ്യാഭ്യാസ മേഖല സംബന്ധമായും നമ്മുടെ രാജ്യത്തിന് ബന്ധമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഈ രാജ്യങ്ങളൊക്കെയുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലൊക്കെയും ഈ വര്‍ഷത്തെ ബജറ്റ് നോക്കുമ്പോള്‍ രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നാണ് തോന്നുന്നത് എന്നും നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications