ആദ്യം മുന്നറിയിപ്പ് പിന്നെ വെടിയുണ്ട: അക്രമികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്, സുരക്ഷ ശക്തം
ആദ്യം മുന്നറിയിപ്പ് നല്‍കുമെന്നും എന്നിട്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ വെടിയുണ്ടകള്‍ കൊണ്ട് നേരിടുമെന്നാണ് റോത്തക് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയത്
ചണ്ഡിഗഡ്: ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെ ബലാത്സംഗക്കേസില്‍ ശിക്ഷ വിധിക്കാനിരിക്കെ അക്രമികള്‍ക്ക് മുന്നറിപ്പുമായി സൈന്യം. മുന്നറിയിപ്പ് നല്‍കിയിട്ടും അക്രമം നടത്തുന്നവര്‍ വെടിയുണ്ടയെ നേരിടേണ്ടിവരുമെന്നാണ് പോലീസ് മുന്നറിയിപ്പ്. ബലാത്സംഗ കേസില്‍ ശിക്ഷ വിധിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് പോലീസ് മുന്നറിയിപ്പ്. സുനാരിയയിലുള്ള ജയിലിലാണ് വെള്ളിയാഴ്ച മുതല്‍ ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ളത്. സിബിഐ കോതി ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്റ്ററില്‍ കോടതിയിലെത്തിയാണ് ശിക്ഷ വിധിയ്ക്കുക. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തക്കും പ്രദേശവും അതീവ സുരക്ഷയിലാണുള്ളത്.
ബലാത്സംഗ കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ അക്രമം പൊട്ടിപ്പുറപ്പെട്ടത് കണക്കിലെടുത്താണ് അധിക സുരക്ഷ ഒരുക്കിയിട്ടുള്ളത്. ആദ്യം മുന്നറിയിപ്പ് നല്‍കുമെന്നും എന്നിട്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ വെടിയുണ്ടകള്‍ കൊണ്ട് നേരിടുമെന്നാണ് റോത്തക് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയത്.
റോത്തഗില്‍ അതീവ സുരക്ഷ
ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെയുള്ള ശിക്ഷാ വിധി പുറത്തുവരാനിരിക്കെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് റോത്തക് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പോലീസിന് പുറമേ പ്രദേശത്ത് സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രവേശനമില്ലെന്ന് പോലീസ്
റോത്തക് ജില്ലയിലേയ്ക്ക് ദേരാ സച്ചാ സൗദാ അനുയായികളെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുനിന്നുള്ളവര്‍ റോത്തകിലേയ്ക്ക് പ്രവേശിക്കരുതെന്നും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ പ്രവേശനാനുമതി നല്‍കുകയുള്ളൂവെന്നും പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിധി നിര്‍ണം ഉച്ചയ്ക്ക് ശേഷം
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് ബലാത്സംഗ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത്. ശിക്ഷ വിധിയ്ക്കാനിരിക്കെ സുരക്ഷ കണക്കിലെടുത്ത് ശിക്ഷ വിധിയ്ക്കുന്ന സിബിഐ ജഡ്ജി ജഗ്ജീപ് സിംഗ് വൈകിട്ടോടെ തന്നെ റോത്തക് സുനരിയ ജയിലില്‍ എത്തിയിട്ടുണ്ട്.
നിരോധനാജ്ഞ
കോടതി വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ദില്ലിയിലെ 11 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ സൈന്യം ഞായറാഴ്ച രാത്രി ഫ്ലാഗ് മാര്‍ച്ചും നടത്തിയിരുന്നു. ശിക്ഷ വിധിക്കുന്നതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലുണ്ടായ കലാപം മൂര്‍ച്ഛിക്കുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. തലസ്ഥാനനഗരിയിലേയ്ക്ക് അക്രമം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ദില്ലിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ദില്ലി അതിര്‍ത്തിയിലും പോലീസ് കര്‍ശനമായി പരിശോധന നടത്തിവരികയാണ്.
റോത്തക്കില്‍ കലാപ സാധ്യത!!
ഗുര്‍മീത് സിംഗിന്‍റെ അനുയായികള്‍ ചെറിയ സംഘങ്ങളായി തിരിഞ്ഞ് ആക്രമണം നടത്തുമെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് അതിര്‍ത്തിയിലെ പരിശോധനകള്‍ പോലീസും സൈന്യവും ശക്തമാക്കിയിട്ടുള്ളത്. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തക് ജയിലിന് സമീപത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.
പുറത്തറിഞ്ഞത് ഊമക്കത്തില്‍
2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പഞ്ചാബ് & ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
കോടതി വിധി അക്രമത്തിലേയ്ക്ക്
വിവാദ ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെയുള്ള ബലാത്സംഗക്കേസിന്റെ വിധി വെള്ളിയാഴ്ചയായിരുന്നു പ്രസ്താവിച്ചത്. കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പഞ്ച്ഗുളയിലും ഹരിയാനയുടെ വിവിധ ഭാഗങ്ങളുമായി തടിച്ചുകൂടിയ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത്. പ്രക്ഷോഭത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു