അമിത് ഷാ ചുമ്മാതങ്ങ് ഇറങ്ങിപ്പോകുന്നതല്ല, ബിജെപിക്ക് ഷാ നൽകിയത് സ്വപ്ന തുല്യമായ നേട്ടങ്ങൾ!
ദില്ലി: ജെപി നദ്ദയ്ക്ക് വഴി മാറി കൊടുത്തതിലൂടെ ബിജെപിയില്‍ സാങ്കേതികമായി അമിത് ഷാ യുഗത്തിന് തിരശ്ശീല വീണിരിക്കുകയാണ്. 2014 മുതല്‍ ഇതുവരെ നരേന്ദ്ര മോദി രാജ്യത്തേയും അമിത് ഷാ പാര്‍ട്ടിയേയും നയിക്കുന്ന മോദി-ഷാ കാലമായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒറ്റപ്പദവി എന്ന പാർട്ടി നയം അനുസരിച്ചാണ് ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ സ്ഥാനമൊഴിഞ്ഞിരിക്കുന്നത്.
പകരം ബിജെപി തലവന്റെ കസേര ഏല്‍പ്പിച്ചിരിക്കുന്നത് ഏറ്റവും വിശ്വസ്തനായ ജെപി നദ്ദയെ തന്നെയാണ്. തന്റെ കയ്യൊപ്പ് പാര്‍ട്ടിയില്‍ പതിപ്പിച്ചിട്ടാണ് ഷായുടെ പടിയിറക്കം. ബിജെപിയെ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാക്കി എന്നതടക്കമുളള നേട്ടങ്ങള്‍ അമിത് ഷായുടെ കണക്ക് പുസ്തകത്തിലുണ്ട്.
അച്ചുതണ്ടായി മോദി-ഷാ സഖ്യം
മോദി-ഷാ എന്ന അച്ചുതണ്ടിലാണ് ബിജെപിയെന്ന പാര്‍ട്ടിയും രാജ്യം പോലും കറങ്ങുന്നത് എന്ന പ്രതീതിയാണ് ഈ അഞ്ച് വര്‍ഷം കൊണ്ട് നരേന്ദ്ര മോദിയും അമിത് ഷായും സൃഷ്ടിച്ചിട്ടുളളത്. കോണ്‍ഗ്രസ് അടക്കമുളളവരെ നിഷ്പ്രഭരാക്കി രാജ്യത്തെ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി മോദി-ഷാ സഖ്യം മാറി. പ്രാദേശിക പാര്‍ട്ടികളൊക്കെ ഏതാണ്ട് അപ്രസക്തരായി. അമിത് ഷായ്ക്ക് കീഴില്‍ ബിജെപിക്ക് എടുത്തു പറയാവുന്ന 5 നേട്ടങ്ങളുണ്ട്.
8ൽ നിന്ന് 21ലേക്ക് കുതിപ്പ്
2014ലാണ് രാജ്നാഥ് സിംഗില്‍ നിന്ന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ അമിത് ഷാ ഏറ്റെടുക്കുന്നത്. എന്ന് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് രാജ്യത്ത് 8 സംസ്ഥാനങ്ങളിലായിരുന്നു അധികാരമുണ്ടായിരുന്നത്. അമിത് ഷായ്ക്ക് കീഴില്‍ 2018 ആയപ്പോഴേക്കും അത് 21 ആയി ഉയര്‍ന്നു. ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ത്തും വടക്ക് കിഴക്ക് മുഴുവനായും പിടിച്ചും ജമ്മു കശ്മീരില്‍ പിഡിപിയുമായി ചേര്‍ന്ന് സര്ക്കാരുണ്ടാക്കിയും അമിത് ഷാ ചാണക്യ ബുദ്ധി തെളിയിച്ചു.
തിരഞ്ഞെടുപ്പ് വിജയങ്ങൾ
2014ല്‍ 282 സീറ്റുകളാണ് ബിജെപി ലോക്സഭയില്‍ നേടിയതെങ്കില്‍ 2019ല്‍ അത് 303 ആയി ഉയര്‍ന്നു. വോട്ട് ശതമാനവും കൂടി. ഉത്തര്‍ പ്രദേശില്‍ അമിത് ഷായുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 403 സീറ്റില്‍ 325 സീറ്റും തൂത്തുവാരി. 40 വര്‍ഷത്തിനിടെയുളള കൂറ്റന്‍ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റില്‍ 62ും ബിജെപി നേടി. മമതയുടെ കോട്ടയായ ബംഗാളില്‍ ആദ്യമായി 18 ലോക്സഭാ സീറ്റുകള്‍ ബിജെപിക്ക് കിട്ടി.
ഏറ്റവും വലിയ പാർട്ടി
ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാക്കി മാറ്റിയത് അമിത് ഷായുടെ നേതൃത്വത്തിലാണ്. 18 കോടി അംഗങ്ങളാണ് പാര്ട്ടിക്കുളളതെന്നാണ് അവകാശവാദം. അമിത് ഷായുടെ പുതിയ തന്ത്രങ്ങളും അടിത്തട്ടിലേക്ക് ഇറങ്ങിയുളള പ്രവര്‍ത്തനങ്ങളും ബിജെപിയിലേക്ക് ആളെക്കൂട്ടി. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാനായതും അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമാണ്.
കരുത്തുറ്റ പ്രവര്‍ത്തന സംസ്ക്കാരം
കരുത്തുറ്റ ഒരു പ്രവര്‍ത്തന സംസ്ക്കാരം ബിജെപിക്കുളളിലുണ്ടാക്കാന് അമിത് ഷായ്ക്ക് ഈ അഞ്ചര വര്‍ഷം കൊണ്ട് സാധിച്ചു. 7,80,000 കിലോമീറ്റര്‍ ദൂരമാണ് അമിത് ഷാ 5 വര്‍ഷത്തിനിടെ സഞ്ചരിച്ചതെന്ന് പറയപ്പെടുന്നു. 3,38,000 കിലോമീറ്റര്‍ ദൂരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായും 4,52,000 ദൂരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായും സഞ്ചരിച്ചു. എല്ലാ വര്‍ഷവും 7 ലക്ഷം പ്രവര്‍ത്തകര്‍ക്ക് പരിശീലനം കൊടുത്തു. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. നേരത്തെ 1000 ബൂത്ത് പ്രമുഖ് ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് ഒരു ലക്ഷത്തിന് മേലെയാണ്.
എല്ലാ ജില്ലയിലും ഓഫീസ്
രാജ്യത്തെ എല്ലാ ജില്ലകളിലും ഓരോ ബിജെപി ഓഫീസുകള്‍ ഉണ്ടായിരിക്കണം എന്നത് 2015ലെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നിര്‍ദേശിച്ചത് അമിത് ഷായാണ്. അമിത് ഷാ പടിയിറങ്ങുമ്പോള്‍ ബിജെപി ടാര്ജറ്റിനോട് അടുക്കുകയാണ്. രാജ്യത്തെ 694 ജില്ലകളില്‍ 635ലും ബിജെപിക്ക് ഓഫീസുണ്ട്. ദില്ലിയില്‍ ബിജെപിക്ക് കൂറ്റന്‍ ആസ്ഥാന മന്ദിരം പണിതത് 18 മാസം മാത്രമെടുത്താണ്.
Recommended Video
രാജ്യസഭയിലെ ബലം
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും മുത്തലാഖും പൗരത്വ നിയമ ഭേദഗതിയും അടക്കമുളള ബില്ലുകള്‍ പാസ്സാക്കാനുമുളള അംഗബലം രാജ്യസഭയില്‍ ഉറപ്പാക്കിയതും അമിത് ഷായുടെ മിടുക്കാണ്. രാജ്യസഭയിലെ ബിജെപി തലവന്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ട് ആണെങ്കിലും കടിഞ്ഞാണ്‍ ഷായുടെ കയ്യില്‍ തന്നെ ആയിരുന്നു. വിവാദ ബില്ലുകളില്‍ വോട്ടുറപ്പിക്കാനായത് അമിത് ഷാ നടത്തിയ ഇടപെടലുകള്‍ മൂലമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്.