ബുലന്ദ്ഷെഹർ കലാപം; അഞ്ച് പേർ കൂടി അറസ്റ്റിൽ, പശുക്കളെ അറുത്തത് മൂന്ന് പേർ
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഉണ്ടായ കലാപത്തിൽ പങ്കെടുത്ത അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഗ്രാമത്തിൽ പശുവിന്റെ ജഡം അറുത്ത നിലയിൽ കണ്ടെത്തിയതിതെ തുടർന്ന് ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെടുകായായിരുന്നു. ഗോവധവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് മറ്റ് രണ്ടു പേരുടെ അറസ്റ്റ്.
കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറും പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു. ഇടത് കണ്ണിന് വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. ദാദ്രി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ലക്ഷ്യംവെച്ച് ആസൂത്രിതമായി നടന്ന കലാപമാണ് ബുലന്ദ്ഷഹറിലേതെന്ന് സംശയമുണ്ട്. സുബോധ് കുമാറിനെ വധിച്ച പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല.
നദീം , റയീസ്, കാല എന്നിവരാണ് ഗോവധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. പശുക്കളെ വെടിവെച്ച് കൊന്നശേഷം മാംസം മൂവരും വീതിച്ചെടുക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അതുൽ ശ്രീവാസ്തവ പറഞ്ഞു. സച്ചിൻ സിംഗ്, ജോനി ചൗധരി എന്നിവരാണ് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ബുലന്ദ്ഷഹർ കലാപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
ബജ്റംഗദൾ നേതാവ് യോഗേഷ് രാജാണ് കേസിലെ പ്രധാന പ്രതി . ഇയാൾ ഇപ്പോഴും ഒളിവിലാണ്. അതേസമയം കലാപത്തിൽ പങ്കെടുത്ത സൈനികൻ ജിതേന്ദ്ര മാലികിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം കോണ്‍ഗ്രസ്; പിന്നാലെ ബിജെപിയും, അസമില്‍ 600 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നു