ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച്; ഒക്ടോബർ 1ന് വാദം
ദില്ലി: കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത സമർപ്പിക്കപ്പെട്ട ഹർജികൾ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒക്ടോബർ ഒന്നിന് വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രനടപടിക്ക് ഭരണഘടനാ സാധുതയുണ്ടോയെന്ന് ബെഞ്ച് പരിശോധിക്കും.
പാലായിലേത് പിണറായി വിജയന്റെ വിജയമെന്ന് വെള്ളാപ്പള്ളി; കേരളത്തിലേത് അംഗീകാരമുള്ള ഭരണം!!
കഴിഞ്ഞ ഓഗസ്റ് അഞ്ചാം തീയതിയാണ് കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആർട്ടിക്കിൾ 370 തീവ്രവാദത്തിന് തീവ്രവാദത്തിന് വളമായിയെന്നും കശ്മീരിന്റെ പുരോഗതിക്ക് വേണ്ടിയാണ് നടപടിയെന്നുമാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.
ഒക്ടോബർ 31 മുതലാണ് ലഡാക്ക്, ജമ്മു കശ്മീർ എന്നി കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരിക. കശ്മീർ നടപടിയെ ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നാഷണൽ കോൺഫറൻസ്, പീപ്പിൾസ് കോൺഫറൻസ് എന്നീ പാർട്ടികളും നിരവധി വ്യക്തികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകനായ എ എൽ ശർമയാണ് ആദ്യ ഹർജി സമർപ്പിച്ചത്.
അതേ സമയം ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സർക്കാർ വീണ്ടും ഇളവുകൾ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 22 ജില്ലകളിലും പകൽ സമയത്തെ കർഫ്യൂ പിൻവലിച്ചു. മൊബൈൽ, ഇന്റർനെറ്റ് നിയന്ത്രണങ്ങൾ തുടരും, വീട്ടു തടങ്കലിലുള്ള നേതാക്കളെ വിട്ടയക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല.