ബീഹാറില്‍ ഓപ്പറേഷന്‍ ലോട്ടസ്, 5 ആര്‍ജെഡി എംഎല്‍സിമാര്‍ ജെഡിയുവില്‍, തരിപ്പണമായി കോണ്‍ഗ്രസ് സഖ്യം!!
പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ രാഷ്ട്രീയ കളികള്‍ മാറ്റി ബിജെപി സഖ്യം. ഓപ്പറേഷന്‍ ലോട്ടസിന് വഴിയൊരുക്കുകയാണ് ബിജെപി. അഞ്ച് ആര്‍ജെഡി എംഎല്‍സിമാര്‍ എല്ലാവരെയും ഞെട്ടിച്ച് ജെഡിയുവില്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് സഖ്യത്തിലെ വിള്ളല്‍ മാറ്റാന്‍ തീവ്ര ശ്രമം നടത്തുന്നതിനിടെയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. അതേസമയം കോണ്‍ഗ്രസില്‍ അടക്കം നിരവധി നേതാക്കള്‍ ബിജെപി സഖ്യത്തിലേക്ക് ചാടാന്‍ തയ്യാറെടുക്കുകയാണ്. ബീഹാറില്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കാനുള്ള ബിജെപി നീക്കം വിജയിച്ചിരിക്കുകയാണ്.
ലാലുവിന്റെ നട്ടെല്ലൊടിഞ്ഞു
ബീഹാറില്‍ അധികാരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആര്‍ജെഡി. എന്നാല്‍ അഞ്ച് എംഎല്‍സിമാര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. ആകെ എട്ട് അംഗങ്ങളാണ് ആര്‍ജെഡിക്കുള്ളത്. നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ഇവര്‍ പിന്നാലെ ചേരുകയും ചെയ്തു. ജെഡിയുവിലേക്ക് ഇവര്‍ എത്തിയത് ബിജെപിയുടെ നീക്കങ്ങള്‍ കാരണമാണ്. ദില്ലി നേതൃത്വം ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അമിത് ഷാ ബീഹാറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ലാലുവിന്റെ അടുപ്പക്കാരാണ് പാര്‍ട്ടി വിട്ടവര്‍ എല്ലാം.
വിട്ടവരില്‍ സ്ഥാപക നേതാവും
ആര്‍ജെഡിയുടെ സ്ഥാപക നേതാക്കളും പാര്‍ട്ടി വിട്ടവരിലുണ്ട്. രഘുവന്‍ഷ് പ്രസാദ് സിംഗ് ആര്‍ജെഡിയുടെ സ്ഥാപകാംഗമാണ്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം രാജിവെച്ചിരിക്കുകയാണ്. എവിടെയും ചേര്‍ന്നിട്ടില്ലെങ്കിലും, ബിജെപിയിലേക്കാണ് രഘുവന്‍ഷിന്റെ പോക്കെന്ന് സൂചനയുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറിയായ എസ്എം ഖമര്‍ ആലം വിധാന്‍പരിഷ് ആക്ടിംഗ് ചെയര്‍മാന്‍ അവദേഷ് നാരായണ്‍ സിംഗിന് രാജിക്കത്ത് സമര്‍പ്പിക്കാന്‍ പോകുന്നത് ഞെട്ടലോടെയാണ് ആര്‍ജെഡി കണ്ടത്. സഞ്ജയ് പ്രസാദ്, രാധാ ചരണ്‍ സേത്ത്, രണ്‍വിജയ് കുമാര്‍ സിംഗ്, ദിലീപ് റായ് എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍.
കൂറുമാറ്റം നേരിടേണ്ടി വരില്ല
കൃത്യമായി പ്ലാനാണ് ബിജെപി നടത്തിയത്. പകുതിയില്‍ അധികം നേതാക്കള്‍ വന്നതോടെ ഇവര്‍ കൂറുമാറ്റം നേരിടേണ്ടി വരില്ല. ഇവരെ പ്രത്യേക ഗ്രൂപ്പായി കാണുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇവര്‍ ജെഡിയുവില്‍ ലയിക്കാനുള്ള തീരുമാനവും അംഗീകരിക്കപ്പെട്ടു. രഘുവന്‍ഷ് പ്രസാദ് രൂക്ഷ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. ആര്‍ജെഡിയില്‍ ഇപ്പോള്‍ വന്നവരൊക്കെ ക്രിമിനലുകളാണ്. താന്‍ അതില്‍ അസന്തുഷ്ടനാണെന്നും അദ്ദേഹം തുറന്നടിച്ചു.
Recommended Video
വില്ലനായി തേജസ്വി
സഖ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ കളത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാനുള്ള നീക്കം ആര്‍ജെഡിയില്‍ തന്നെ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ശരത് യാദവ് അടക്കമുള്ളവര്‍ ഇതിനെതിരാണ്. കോവിഡ് കാലത്ത് തേജസ്വിയുടെ സാന്നിധ്യം എവിടെയുമുണ്ടായിരുന്നില്ല. മറ്റ് നേതാക്കളുടെ ചുമതലകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള തേജസ്വിയുടെ സ്‌റ്റൈലും സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.
പിന്നില്‍ നിന്ന് കുത്തി
ആര്‍ജെഡിയുടെ പ്രാദേശിക നേതാക്കള്‍ പലരും സ്വന്തം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനാണ് ശ്രമം. 2014,2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് ശക്തമായിരുന്നു. ഇക്കാര്യം ലാലു പ്രസാദിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന് വേണ്ട വിധത്തില്‍ ഇടപെടാന്‍ സാധിക്കാത്തതും വലിയ പ്രശ്‌നമായി മാറിയിരുന്നു. ഇവര്‍ അധോലോക നേതാക്കളുമായി ബന്ധമുള്ളവരാണെന്ന് റിപ്പോര്‍ട്ടുണ്ട്. രഘുവന്‍ഷ് പ്രസാദ് സിംഗ് പാര്‍ട്ടി വിടാനുള്ള കാരണം ലാലു മാഫിയ ഡോണായ രമാ സിംഗിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതാണ്. ഇയാള്‍ നേരത്തെ വൈശാലിയില്‍ രഘുവന്‍ഷിനെ പരാജയപ്പെടുത്തിയിരുന്നു.
അണിയറയില്‍ അമിത് ഷാ
അമിത് ഷായാണ് ബീഹാറിലെ ഗെയിമിന് പിന്നില്‍. ബിജെപിയിലേക്കും നിരവധി കോണ്‍ഗ്രസ് ആര്‍ജെഡി നേതാക്കള്‍ ഇനിയും വരും. 2015ലെ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നത്. രാഹുല്‍ ഗാന്ധി നേതൃനിരയില്‍ നിന്ന് പോയത് കാരണം കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ആര്‍ജെഡിയില്‍ ലാലു പ്രസാദ് തിരിച്ചെത്താത്തതും വലിയ പ്രതിസന്ധിയാണ്. ലാലുവിന്റെ ജാമ്യം പരമാവധി ബിജെപി വൈകിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസും കലിപ്പില്‍
ആര്‍ജെഡി കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാനാണ് ഒരുങ്ങുന്നത്. 40 സീറ്റില്‍ അധികം കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് നിതീഷ് കുമാര്‍ കാരണമാണ്. ഇത്തവണ നിതീഷ് സഖ്യത്തില്‍ ഇല്ല. അതുകൊണ്ട് 25 സീറ്റുകള്‍ പരമാവധി തരാനേ സാധിക്കൂ എന്നാണ് നിലപാട്. സഖ്യം വേണ്ടെന്ന നിലപാടിലാണ് ബീഹാര്‍ ഘടകം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധമാണ് സഖ്യം നിലനിര്‍ത്തുന്നത്. ആര്‍ജെഡി പൊളിയുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിലപേശല്‍ ശക്തമാക്കും. അതേസമയം 75 അംഗ എംഎല്‍സി കൗണ്‍സിലില്‍ 21 അംഗങ്ങള്‍ ജെഡിയുവിനുണ്ട്. ബിജെപിക്ക് 16 പേരും. ഒരു സ്വതന്ത്രന്റെ പിന്തുണയും ഒപ്പമുണ്ട്. ആര്‍ജെഡിക്ക് വെറും മൂന്ന് പേരാണ് ഇപ്പോഴുള്ളത്.