ഓപ്പറേഷന്‍ സിന്ദൂര്‍: കൊല്ലപ്പെട്ടവരില്‍ അഞ്ച് പാക് ഭീകരരും, സംസ്‌കാര ചടങ്ങില്‍ സൈനികരും
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ഘട്ടത്തില്‍ പാകിസ്ഥാനിലെ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളായ ജാഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയില്‍ പ്രധാന പങ്കു വഹിച്ചിരുന്ന അഞ്ച് ഭീകരര്‍ ആണ് മെയ് 7 ന് പുലര്‍ച്ചെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഉള്ള ഭീകര ക്യാമ്പുകള്‍ ആക്രമിച്ചപ്പോള്‍ കൊല്ലപ്പെട്ടത് എന്ന് വൃത്തങ്ങള്‍ അറിയിച്ചു.
മുദാസര്‍ ഖാദിന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍, ഖാലിദ് എന്ന അബു ആകാശ, മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ വൈറലായിരുന്നു. പാകിസ്ഥാന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നതാണ് ഈ ചിത്രം എന്നാണ് ഇന്ത്യ, ലോകനേതാക്കളോട് വ്യക്തമാക്കിയത്.

മുദാസര്‍, അബു ജുന്‍ഡാല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഖാസ് ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ടിരുന്ന ആളാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാനിലെ മുരിദ്കെയില്‍ ആസ്ഥാനമായുള്ള ഒരു ഭീകര ക്യാമ്പായ മര്‍കസ് തായിബയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമായിരുന്നു ഇത്.
2008-ലെ മുംബൈ ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക ഭീകരന്‍ അജ്മല്‍ കസബ്, ഈ ക്യാമ്പില്‍ നിന്നാണ് പരിശീലനം നേടിയതെന്ന് സമ്മതിച്ചിരുന്നു. 26/11 ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റൊരു ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയും ഇവിടെ പരിശീലനം നേടിയതായി റിപ്പോര്‍ട്ടുണ്ട്. ഖാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ആഗോള ഭീകരനായ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തില്‍ നടന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
സംസ്‌കാര ചടങ്ങില്‍, ഖാസിന് പാകിസ്ഥാന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍, പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് എന്നിവര്‍ക്ക് വേണ്ടി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവരില്‍ പാകിസ്ഥാന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും പഞ്ചാബ് പ്രവിശ്യയിലെ പോലീസ് ഇന്‍സ്പെക്ടര്‍ ജനറലും ഉള്‍പ്പെടുന്നു.
ഹാഫിസ് മുഹമ്മദ് ജമീലിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു, ജെയ്‌ഷെ സ്ഥാപകന്‍ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരനാണ് ഇയാള്‍. പാകിസ്ഥാനില്‍ ഏകദേശം 100 കിലോമീറ്റര്‍ ഉള്ളിലുള്ള ബഹവല്‍പൂരില്‍ മര്‍കസ് സുബ്ഹാന്‍ അല്ലയുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ജെയ്‌ഷെ മുഹമ്മദിനായി സാധ്യതയുള്ള റിക്രൂട്ട്‌മെന്റുകളെ അദ്ദേഹം സജീവമായി പ്രചോദിപ്പിക്കുകയും ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
മസൂദ് അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസ്ഹര്‍. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെട്ടിരുന്നുണ്ട്. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസില്‍ ഇന്ത്യ തേടുന്ന ഭീകരന്‍ കൂടിയായിരുന്നു യുസുഫ്. അബു ആകാശഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്‌കറെ ത്വയിബയില്‍ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
മുഹമ്മദ് ഹസ്സന്‍ ഖാന്‍ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനാണ്. പാക് അധിനിവേശ കശ്മീരിലെ ജയ്‌ഷെ മുഹമ്മദിന്റെ ഓപറേഷനല്‍ കമാന്‍ഡര്‍ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകനാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്.
റിക്രൂട്ട്‌മെന്റ്, പരിശീലനം, സാധ്യതയുള്ള റിക്രൂട്ട്‌മെന്റുകള്‍ എന്നിവയ്ക്കായി ബഹവല്‍പൂര്‍ ക്യാമ്പ് ഉപയോഗിച്ചിരുന്നു. മസൂദ് അസ്ഹര്‍ പതിവായി ഇവിടെയെത്തിയിരുന്നു. മെയ് 7 ന് നടന്ന ഭീകര ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെയും നാല് സഹായികളുടെയും പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications