ജിഡിപിയിലും സന്തോഷപ്പട്ടികയിലും സന്തോഷമില്ല; 2019 ല്‍ ലോക റാങ്കിംഗുകളിലെ ഇന്ത്യന്‍ സ്ഥാനം
ദില്ലി: 2019 പൂര്‍ത്തിയാവാന്‍ ഏതാനും നാളുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ത്യയെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വര്‍ഷമാണ് കടന്നുപോവുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതത് മുതല്‍ അയോധ്യ ഭൂമിതര്‍ക്ക കേസിലെ വിധിയും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതുമെല്ലാം രാജ്യചരിത്രത്തില്‍ 2019 നെ അടയാളപ്പെടുത്തുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന വര്‍ഷം കൂടിയാണ് 2019. ഇതിന്റെ പ്രതിഫലനമെന്നോണം ജിഡിപി( മൊത്ത ആഭ്യന്തര ഉല്പാദനം) റാങ്കില്‍ ഇന്ത്യയുടെ സ്ഥാനം പിറകോട്ടുപോയി. ഇതോടൊപ്പം തന്നെ മറ്റ് പല ലോക റാങ്കിംഗിലും 2019 ല്‍ ഇന്ത്യക്ക് സ്ഥാനചലനങ്ങള്‍ ഉണ്ടായി. അത്തരത്തില്‍ വിവിധ തലങ്ങളിലായി 2019 ല്‍ പുറത്തിറിക്കിയ ലോക റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനചലനങ്ങള്‍ പരിശോധിക്കുകയായാണ് ഇവിടെ..
ജിഡിപി താഴോട്ട്
2018 ലെ ആഗോള ജിഡിപി റാങ്ക് പട്ടിക ലോകബാങ്ക് ഈ വര്‍ഷം പുറത്തിറക്കിയപ്പോള്‍ ഇന്ത്യ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019 ല്‍ ലോക റാങ്കിംഗുകളില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ജിഡിപിയുടെ കാര്യത്തിലുണ്ടയ്ത്. 2017 ലെ ഏഴാം സ്ഥാനക്കാരായിരുന്നു ഫ്രാന്‍സ് ഇന്ത്യയെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറി.
2.7 ട്രില്യൺ
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ 2.7 ട്രില്യൺ ഡോളറിലേക്ക് എത്തിയെങ്കിലും ഫ്രാൻസിിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കൂടിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. 2017 ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം 2.59 ട്രില്യൺ ഡോളറായിരുന്നു. കുറച്ചുകാലം ബ്രിട്ടന്റെയും മുന്നിൽ അഞ്ചാമത് എത്തിയിരുന്നു. അതേസമയം തന്നെ 2019 ൽ ഇന്ത്യ യുകെയെ കടത്തിവെട്ടി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ബിസിനസ് സൗഹാര്‍ദ്ദം
ജിഡിപിയുടെ കാര്യത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ബിസിനസ് ചെയ്യാന്‍ അനുകൂല സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 2019 ല്‍ ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിയത്. വേള്‍ഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് 2020 പട്ടികയില്‍ 2018 ലെ 77 നിന്ന് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 63-ാം റാങ്കിലേക്ക് ഉയരാന്‍ ഇന്ത്യക്ക് സാധിച്ചു. ബിസിനസ് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ എത്തിക്കുകയാണ് എന്‍ഡിഎ സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യ നൂറില്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും 2019 ല്‍ ഇടം നേടാന്‍ സാധിച്ചില്ല. ആദ്യ ഇരുന്നൂറില്‍ ഇടം നേടിയതാകട്ടെ വെറും മൂന്ന് സ്ഥാപനങ്ങളും. ഐഐടി ബോംബെ (152), ഐഐടി ഡല്‍ഹി (182) ഐഐഎസ് സി ബെംഗളൂരു (184), എന്നിവയാണ് ആദ്യ ഇരുന്നൂറില്‍ ഇടം നേടിയ സ്ഥാപനങ്ങള്‍. ബ്രിട്ടണ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ക്വാക്കറെലി സൈമണ്ട്സാണ് പട്ടിക തയ്യാറാക്കിയത്.
മത്സരക്ഷമതാ സൂചിക
ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ വാര്‍ഷിക ആഗോള മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യ 10 സ്ഥാനം താഴേക്ക് പോവുന്നതിനും 2019 സാക്ഷ്യം വഹിച്ചു. കഴിഞ്ഞതവണ 58-ാം സ്ഥാനത്തായിരുന്നെങ്കില്‍ ഈ വര്‍ഷമത് 68-ാം സ്ഥാനത്തേക്കെത്തി.അമേരിക്കയെ പിന്തള്ളി സിംഗപ്പൂരാണു ലോകത്തിലെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യമായി മാറിയത്. അതേസമയം, മാക്രോ എക്കണോമിക് സ്റ്റെബിലിറ്റിയിലും വിപണിയുടെ വലിപ്പത്തിലും ഇന്ത്യ മികച്ച റാങ്ക് നേടി
പട്ടിണി സൂചികയില്‍ നാണക്കേട്
ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിക്കൊണ്ടാണ് ആഗോള പട്ടിണി സൂചിക ഒക്ടോബര്‍ മാസത്തില്‍ പുറത്തുവന്നത്. ലോകത്തെ 117 രാജ്യങ്ങളുടെ പട്ടിണി സൂചിക തയ്യാറാക്കിയപ്പോള്‍ 102 ആണ് ഇന്ത്യയുടെ സ്ഥാനം. പോഷകഹാരക്കുറവ്, കുട്ടികളുടെ ഭാരക്കുറവ്, വളര്‍ച്ചാമുരടിപ്പ്, ശിശുമരണം എന്നിവയായിരുന്നു സൂചിക തയ്യാറാക്കുന്നതിലെ പ്രധാന ഘടകങ്ങള്‍. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളേക്കാള്‍ ഏറെ പിന്നിലായാണ് ഇന്ത്യക്ക് സ്ഥാനം പിടിക്കാന്‍ സാധിച്ചത്.
പാസ്പോര്‍ട്ട്
2019 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയിലും ഇന്ത്യയുടെ റാങ്കിങ് ഇടിഞ്ഞു. 2018ല്‍ 81ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് 82ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സുരക്ഷാ പരിശോധനക്കുള്ള സംവിധാനങ്ങള്‍, മുന്‍കൂര്‍ വിസ അപേക്ഷയില്ലാതെ ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഈ പട്ടിക തയ്യാറാക്കുന്നത്.
സന്തോഷപ്പട്ടിക
മാര്‍ച്ച് മാസത്തില്‍ യുഎന്‍ പുറത്തിറക്കിയ ആഗോള സന്തോഷപ്പട്ടികയിൽ (വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്) ഇന്ത്യ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവയെക്കാളും പിന്നിലാണ് ഇടപിടിച്ചത്. കഴിഞ്ഞ തവണ 128-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇക്കുറി 0.698 പോയിന്റ് നഷ്ടപ്പെടുത്തി 133-ാം സ്ഥാനത്തായി. 156 രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ 75-ാം സ്ഥാനത്താണ്. ചൈന 86-ാമതും.
രണ്ടാം പ്രളയവും അതിജീവിച്ചു, വനിതാ മതിൽ കെട്ടി ചരിത്രമെഴുതി, 2019ൽ കയ്യടി വാരിക്കൂട്ടിയ കേരളം
വിദ്യാർത്ഥികൾ മുതൽ പ്രായമായവർ വരെ; അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം കണ്ട രാജ്യങ്ങൾ....