ലോക്ക് ഡൗണില്‍ പ്രവാസികള്‍ക്ക് നഷ്ടം ലക്ഷങ്ങള്‍; വിമാന ടിക്കറ്റ് റീഫണ്ട് ലഭിച്ചില്ല, ശമ്പളവുമില്ല
ഹൈദരാബാദ്: ലോക്ക് ഡൗണ്‍ കാരണം വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം പ്രവാസികള്‍ക്ക് വിമായ യാത്രാ ചെലവില്‍ നഷ്ടമായത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ വേളയില്‍ വിമാന യാത്രകള്‍ സംബന്ധിച്ച് നിലനിന്ന ആശയ കുഴപ്പമാണ് ആവര്‍ത്തിച്ചുള്ള ടിക്കറ്റ് ബുക്കിങിന് കാരണമായത്. ചിലര്‍ രണ്ടും മൂന്നും തവണ ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ ടിക്കറ്റ് ചെലവും നഷ്ടമായി എന്നതാണ് യാഥാര്‍ഥ്യം. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് പ്രവാസികള്‍ പറയുന്നു.
Recommended Video
ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് വഴി നഷ്ടമായത് ഏഴ് ലക്ഷത്തോളം രൂപയാണ്. മാര്‍ച്ച് ഏഴിനാണ് ശര്‍വാണി ദേശ്പാണ്ഡെ യൂറോപ്പില്‍ നിന്ന് ഹൈദരാബാദിലെത്തിയത്. പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു അവര്‍. വേഗത്തില്‍ തിരിച്ചുപോകേണ്ടിയിരുന്നു. മാര്‍ച്ച് 28ന് വിദേശ വിമാന കമ്പനിയുടെ ടിക്കറ്റ് ബുക്ക് ചെയ്തു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാനം യാത്ര റദ്ദാക്കി. പിന്നീട് മാര്‍ച്ച് 30ന് ദേശീയ വിമാന കമ്പനിയില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ വിമാനം യാത്ര റദ്ദാക്കിയതെന്ന് ശര്‍വാണി പറയുന്നു.
ജോലിയെ ബാധിക്കുമെന്നതിനാലാണ് വേഗത്തില്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയത്. പക്ഷേ രണ്ട് യാത്രകളും മുടങ്ങി. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 വരെയായിരുന്നു. ഇത് മനസിലാക്കി ഏപ്രില്‍ 15ന് മറ്റൊരു വിമാന ടിക്കറ്റെടുത്തു. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് ആ വിമാനവും സര്‍വീസ് നടത്തിയില്ല. വേഗം തിരിച്ചെത്തണമെന്നതിനാല്‍ ബിസിനസ് ക്ലാസിലാണ് മൂന്ന് ടിക്കറ്റുമെടുത്തിരുന്നത്. മൊത്തം ഏഴ് ലക്ഷം രൂപയാണ് നഷ്ടം. റീഫണ്ടിന് വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുവരെ നടപടിയായിട്ടില്ലെന്നും ശര്‍വാണി ദേശ്പാണ്ഡെ പറഞ്ഞു.
ശര്‍വാണിയുടെ അതേ അനുഭവമാണ് ആന്ധ്രപ്രദേശിലെ നുസിവിഡുവിലെ രമ്യയും പങ്കുവച്ചത്. മാര്‍ച്ച് 17നും ഏപ്രില്‍ 16നും വിമാന ടിക്കറ്റെടുത്തു. രണ്ട് തവണയും യാത്ര മുടങ്ങി. ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചെത്തേണ്ട സമയവും കഴിഞ്ഞു. 3.37 ലക്ഷം രൂപയാണ് നഷ്ടമായത്. കമ്പനി വര്‍ക്ക് ഫ്രം ഹോം അനുവദിക്കാത്തതിനാല്‍ ശമ്പളവും ലഭിച്ചിട്ടില്ലെന്ന് രമ്യ പറയുന്നു. ഇത് രമ്യയുടെയും ശര്‍വാണിയുടെയും മാത്രം അനുഭവമല്ല. വിദേശത്ത് ജോലി ചെയ്യുന്ന ഒട്ടേറെ പേര്‍ക്ക് സമാനമായ അനുഭവമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.