6 നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൊൽക്കത്തയിലേക്ക് വിലക്ക്, കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ നീക്കം
കൊല്‍ക്കത്ത: കൊവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അസാധാരണ നിയന്ത്രണങ്ങളിലേക്ക് കടന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ശനനിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെ തുടര്‍ന്ന് ദില്ലി, മുംബൈ, പൂനെ, നാഗപൂര്‍, ചെന്നൈ, അഹമ്മദാബാദ് എന്നീ അറ് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് കൊല്‍ക്കത്തയിലേക്ക് സര്‍വീസ് നടത്തില്ല. പശ്ചിമംബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കൊല്‍ക്കത്തയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി.
ജൂലൈ 19 വരെ
ജൂലൈ ആറ് മുതല്‍ ജൂലൈ 19 വരെയോ എല്ലെങ്കില് പുതിയൊരു ഉത്തരവ് വരുന്നത് വരെയോ ആണ് ഈ തീരുമാനം നടപ്പിലാക്കുക. രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ആഭ്യന്തരവിമാന സര്‍വീസുകള്‍ മേയ് 25നാണ് ആരംഭിച്ചത്. രാജ്യാന്തര വിമാനസര്‍വീസുകള്‍ ഇപ്പോഴും നിര്‍ത്തിവച്ചരിക്കുകയാണ്.
കൊവിഡ്
പശ്ചിമബംഗാളില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇതുവരെ 20488 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്. ഇവരില്‍ 6200 പേര് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 13571 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 18 പേര്‍ക്ക് സംസ്ഥാനത്ത് നിന്ന് ജീവന് നഷ്ടപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 717 ആയി.
രാജ്യാന്തര വിമാനങ്ങള്‍
അതേസമയം, കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടി. ജൂണ്‍ 31 വരെ സര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്ന് വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ അറിയിച്ചു. അതേ സമയം ഡിജിസിഎ അനുവദിക്കുന്ന കാര്‍ഗോ വിമാന സര്‍വ്വീസുകള്‍ നടത്തും. ഇതിനൊടൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന റൂട്ടുകളില്‍ സര്‍വ്വീസ് നടത്താന്‍ ആലോചിക്കുന്നതായും ഡിജിസിഎ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നേരത്തെ ജൂലൈ 15 വരെയായിരുന്നു രാജ്യാന്തര സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.
ലോക്ക്ഡൗണ്‍
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് അവസാനമായിരുന്നു വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നീട് മെയ് 23 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു. ഒപ്പം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമണെങ്കില്‍ ജൂലൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കിയിരുന്നു.
ട്രെയിന്‍ സര്‍വീസ്
രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകളും ആഗസ്റ്റ് 12 വരെ നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കും. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ട്രെയിനുകള്‍ മുടങ്ങില്ലെന്ന് റെയില്‍വെ ബോര്‍ഡ് അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 12 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് മടക്കി നല്‍കുക. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചിരുന്നു.