2018 ലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് ഇന്ത്യയിൽ? കേരളത്തിലെ പ്രളയം അതിന്റെ ഭാഗം... കണക്കുകൾ ഇങ്ങനെ
ദില്ലി: ദുരന്തങ്ങള്‍ സംഭവിക്കാത്ത വര്‍ഷങ്ങള്‍ ലോകത്തിന് മുന്നില്‍ ഉണ്ടായിട്ടില്ല. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും ആയി അനേകം ദുരന്തങ്ങള്‍... അവ എടുത്ത ജീവനുകള്‍ ഏറെയാണ്. വീടുനഷ്ടപ്പെട്ടവരും അഭയാര്‍ത്ഥികളെ പോലെ ഓടിപ്പോകേണ്ടി വന്നവരും ലക്ഷങ്ങള്‍ വരും.
കണക്കുകള്‍ നോക്കുമ്പോള്‍, 2018 ല്‍ ഏറ്റവും വലിയ ദുരന്തം നേരിട്ടത് ഇന്ത്യ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുവിട്ടിറങ്ങേണ്ടി വന്ന മനുഷ്യരുടെ എണ്ണം എടുത്താല്‍ അത് തന്നെയാണ് സത്യം. ആ ദുരന്തത്തില്‍ വലിയൊരു ശതമാനവും കേരളത്തില്‍ തന്നെ ആയിരുന്നു സംഭവിച്ചത് എന്നതാണ് മറ്റൊരു സത്യം.
നൂറ്റാണ്ടിന്റെ പ്രളയത്തില്‍, കേരളത്തില്‍ അഞ്ഞൂറോളം പേരുടെ ജീവന്‍ നഷ്ടമായി. പ്രളയത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങേണ്ടി വന്നത് ഏതാണ്ട് 15 ലക്ഷത്തോളം ആളുകള്‍ക്കായിരുന്നു. മണ്‍സൂണ്‍ കേരളത്തില്‍ മാത്രമല്ല ദുരന്തം വിതച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ കൂടി എടുത്താല്‍ അത് ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തത്തിലേക്കാവും വിരല്‍ ചൂണ്ടുക.
പ്രളത്തിന് മുന്നേയുള്ള കണക്ക്
കേരളത്തിലേയും കര്‍ണാടകത്തിലേയും നാഗലാന്‍ഡിലേയും പ്രളയങ്ങള്‍ക്ക് മുമ്പുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ഇന്റര്‍നാഷണല്‍ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിങ് സെന്റര്‍ (ഐഡിഎംസി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 2018 ലെ ആദ്യ ആറ് മാസത്തെ കണക്ക് മാത്രമേ ഉള്ളൂ. അതില്‍ തന്നെ വീടുനഷ്ടപ്പെട്ടവരുടെ കണക്കില്‍ ഇന്ത്യ ആണ് ഒന്നാമത്.
3.73 ലക്ഷം പേര്‍
ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തിനുള്ളില്‍ മണ്‍സൂണ്‍ വെള്ളപ്പൊക്കത്തില്‍ മാത്രം 3.73 ലക്ഷം ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു എന്നാണ് ഐഡിഎംസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും അതിരൂക്ഷമായ പ്രളയം ഉണ്ടായത്. അപ്പോള്‍ യഥാര്‍ത്ഥ കണക്ക് ഇതിലും എത്രയോ മുകളിലാണ് എന്നര്‍ത്ഥം.
കെനിയയും സൊമാലിയയും
വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കേണ്ടി വന്ന് രാജ്യങ്ങളാണ് സൊമാലിയയും കെനിയയും ഉഗാണ്ടയും എതോപ്യയും എല്ലാം. സൊമാലിയയില്‍ വെള്ളപ്പൊക്കത്തിന് ശേഷം കടുത്ത വരള്‍ച്ചയും ഉണ്ടായി. ചൈനയിലേയും വിയറ്റ്‌നാമിലേയും ചുഴലിക്കൊടുങ്കാറ്റുകളും ാെരുപാട് പേരുടെ വീടുകള്‍ നഷ്ടപ്പെടുത്തി.
ഇന്ത്യയിലെ കാര്യം കഷ്ടം
കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ കലാപങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും വീടു നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം പാതി പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യയുടെ സ്ഥാനം ആറാമതാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പേര്‍ക്ക് ഇപ്പോള്‍ തന്നെ വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കണക്ക് പ്രകാരം 5.39 ലക്ഷം വരും ഇത്.
കലാപങ്ങളുടെ കാര്യത്തിലും
കലാപങ്ങളെ തുടര്‍ന്നും സംഘര്‍ഷങ്ങളെ തുടര്‍ന്നും വീടുകള്‍ വിട്ട് പോകേണ്ടി വന്നവരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നത് തന്നെ ആണ്. പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയും ഉണ്ട്. 1.66 ലക്ഷം പേര്‍ക്ക് ഇത്തരത്തില്‍ വീടുവിട്ടുപോകേണ്ടി വന്നിട്ടുണ്ട്. എതോപ്യയും സിറിയയും ആണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ത്യയിലേതിനേക്കാള്‍ സ്ഥിതി മെച്ചമാണ് യെമനില്‍.
ജനസംഖ്യ
എന്തുകൊണ്ടാണ് ഇന്ത്യയില്‍ മാത്രം ഇത്രയധികം പേര്‍ക്ക് ദുരന്തങ്ങളില്‍ വീട് നഷ്ടപ്പെടുന്നത്? മറ്റ് പല രാജ്യങ്ങളിലും ഇതിലും വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഇത്രയധികം പേര്‍ക്ക് വീടുനഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറില്ല. അതിനുത്തരം ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയും ജനസാന്ദ്രതയും തന്നെയാണ്.