അതിർത്തിയിലേക്ക് ട്രാക്ടറുകളുടെ പ്രവാഹം; സർവ്വ സന്നാഹവുമായി പോലീസ്.. കർശന സുരക്ഷ
ദില്ലി; വിവാദ കാർഷിക നിയമത്തിനെതിരായ കർഷകരുടെ ട്രാക്ടർ റാലി ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അതിർത്തികളിൽ സുരക്ഷ കർശനമാക്കി പോലീസ്. റിപ്പബ്ലിക് ദിന ചടങ്ങും ട്രാക്ടർ പരേഡും പരിഗണിച്ച് ക്രമസമാധാന പാലനത്തിനായി ഉദ്യോഗസ്ഥർ ജാഗരൂഗരായി നിലയുറപ്പിച്ചിരിക്കുകയാണ്.67,000 ത്തോളം ഉദ്യോഗസ്ഥരേയാണ് അതിർത്തികളിലായി വിന്യസിച്ചിരിക്കുന്നത്. ഇത് കൂടാതെ അർധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്.
രാജ്പഥിൽ റിപബ്ലിക് ദിന പരേഡ് അവസാനിക്കുന്നതോടെയാണ് ട്രാക്ടർ റാലികൾ ആരംഭിക്കുക. സിംഘു, തിക്രി, ഗാസിപൂർ എന്നിവടങ്ങളിൽ നിന്നാണ് റാലി തുടങ്ങുക. തുടർന്ന് പ്രതിഷേധ റാലി മരഭൂമിയിൽ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അനുമതിയെങ്കിലും രാത്രി മുതൽ അതിർത്തിയിലേക്ക് ട്രാക്ടറുകൾ ഒഴുകുകയാണ്. ഒരു ലക്ഷത്തോളം ട്രാക്ടറുകൾ പ്രതിഷേധ റാലിയിൽ അണിനിരക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണണ്ട്.
വിശുദ്ധ ഗ്രന്ഥം വഹിച്ചുള്ള വാഹനമാകും മുൻപിൽ. ഭക്തർക്കായി ഞങ്ങൾ പ്രസാദം വിതരണം ചെയ്യും, ഭക്തർക്ക് അഞ്ജലി അർപ്പിക്കാം. പവിത്രമായ വാഹനത്തിന് പിന്നിൽ ആളുകൾ നടക്കും, അതിനുശേഷം ട്രാക്ടറുകൾ എത്തും, "സിങ്കു പ്രതിഷേധ സ്ഥലത്തെ സന്നദ്ധപ്രവർത്തകനായ ജർനൈൽ സിംഗ് പറഞ്ഞു.റാലി നടത്താൻ പോലീസ് കർഷകർക്ക് മൂന്ന് വഴികളാണ് അനുവദിച്ചിരിക്കുന്നത്. അതുവഴി സമാധാനത്തോടെയാകും പ്രതിഷേധങ്ങളെന്ന് അഖിലേന്ത്യാ കിസാൻ സഭ (പഞ്ചാബ്) അസിസ്റ്റന്റ് സെക്രട്ടറി കശ്മീർ സിംഗ് പറഞ്ഞു.
ഇന്ത്യയിലെ കർഷകർക്ക് എന്ത് ചെയ്യാനാകുമെന്ന് റാലിയിലൂടെ ഞങ്ങൾ കാണിച്ച് കൊടുക്കും. ഓരോ സംസ്ഥാനങ്ങളിലേയും കർഷകരുടെ അവസ്ഥ വ്യക്തമാക്കുന്ന ടാബ്ലോകളും ട്രാക്ടർ റാലിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂറ് കണക്കിന് സ്ത്രീകളും ട്രാക്ടർ റാലിയിൽ പങ്കെടുക്കും. 500 സ്ത്രീകളെങ്കിലും പങ്കെടുക്കുമെന്ന് റാലിയിൽ പങ്കെടുക്കുന്ന വനിതകളിൽ ഒരാളായ സാമൂഹിക പ്രവർത്തക സെബ ഖാൻ പറഞ്ഞു.
പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു; കര്‍ഷകര്‍ മുന്നോട്ട്, 5000 പ്രക്ഷോഭകര്‍ ദില്ലിയില്‍ കടന്നു