ഒരു സെൽഫിക്ക് 20 രൂപ !!! ജനങ്ങളുടെ സെൽഫി ഭ്രമം വരുമാനമാക്കി കർഷകൻ!!!
സൂര്യകാന്തിയോടൊപ്പം നിന്ന് ,സെൽഫി എടുക്കണമെങ്കിൽ ഇരുപത് രൂപ നൽകണം
മംഗളൂരു: മഴ കർഷകർക്ക് ഏറെ ദുരിതം നൽകിയെങ്കിലും അൽപം ആശ്വാസം നൽകിയത് പുന്തോട്ട കർഷകർക്കാണ്. പൂന്തോട്ട കൃഷിക്കാർ പുഷ്പ വിപണത്തിലൂടെ അല്ലാതെ സെൽഫി കൃഷിയിലൂടെയും വരുമാനം ഉണ്ടാക്കുന്നു.മൈസൂര്‍ ഗുണ്ടല്‍പേട്ട് ദേശീയപാതക്കരികിലെ സൂര്യകാന്തി തോട്ടം കര്‍ഷകനാണ് സൂര്യകാന്തിയുടെ മനോഹാരിത വിളവെടുപ്പിന് മുമ്പേ വരുമാനത്തിനുള്ള വാകയാക്കി മാറ്റിയത്.കേരളം, തമിഴ്നാട്, മൈസൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ പ്രധാനമായും ആകർഷിക്കുന്നത് ഇവിടെത്തെ സൂര്യകാന്തി തോട്ടമാണ്. ഇവിടെ കയറി വിടര്‍ന്ന് നില്‍ക്കുന്ന സൂര്യകാന്തിയോടൊപ്പം ഒരു സെല്‍ഫിയെടുക്കാതെ പോകില്ല. വിരലിൽ എണ്ണാവുന്ന പേര് മാത്രമണ് തോട്ടത്തിൽ കയറാതെ പോകുന്നത്.
എന്നാൽ ആളുകളുടെ സെൽഫി ഭ്രമം കര്‍ഷകര്‍ക്ക് ചെറിയൊരു വരുമാനത്തിനുള്ള വകയായി മാറി കഴിഞ്ഞിരിക്കുകയാണ്. എങ്ങനെയെന്നല്ലേ? ആദ്യം സുലഭമായ മഴ ലഭിച്ചപ്പോള്‍ നല്ല വിളവെടുപ്പ് സ്വപ്നം കണ്ട കര്‍ഷകര്‍ക്ക് തിരിച്ചടിയായി മഴ കുറഞ്ഞു. എന്നാൽ മഴ ലഭിക്കാതിരുന്നാൽ വീട്ടില്‍ അടുപ്പ് പുകയില്ലെന്ന് മനസിലാക്കിയ മഞ്ചപ്പയെന്ന കര്‍ഷകന്റെ മനസില്‍ തോനിയ ഒന്നാന്തരം ഐഡിയയാണ് സെൽഫി കൃഷി.
തോട്ടത്തിൽ വന്ന് സെൽഫിയെടുക്കുന്നവരിൽ നിന്നും ചെറിയൊരു ചാര്‍ജ്ജ് ഈടാക്കുക .പിന്നെ ഈ കർഷകൻ മറ്റൊന്നും ചിന്തിച്ചില്ല തോട്ടത്തിന് മുന്നില്‍ ചെറിയൊരു ബോര്‍ഡ് സ്ഥാപിച്ചു. ഫോട്ടോയെടുക്കാന്‍ ആളൊന്നിന് 20 രൂപ. മനോഹരമായൊരു ഫോട്ടോ ഫ്രൈം ലഭിക്കുന്നതിനായി ഇരുപത് ചിലവഴിക്കുകയെന്നത് ആളുകള്‍ക്ക് വലിയ കാര്യമല്ല. കര്‍ഷകന് ചെറിയൊരു സഹായമാകട്ടെയെന്ന് കരുതിയും ചിലര്‍ സൂര്യകാന്തിക്കൊപ്പം സെല്‍ഫിയെടുക്കുന്നു. കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ സെല്‍ഫി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. സെല്‍ഫിക്ക് വില കൂടരുതേയെന്നാണ് വിനോദസഞ്ചാരികളുടെ പ്രാർഥന.