നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. അങ്കലേശ്വര്‍ നിയമസഭാ സീറ്റിലേയ്ക്ക് ഈശ്വര്‍ സിംഗ് പട്ടേലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബറൂച്ച് ജില്ലാ പഞ്ചായത്തംഗം വിജയ് സിംഗ് വെള്ളിയാഴ്ച രാജി വച്ചത്. ഇരുവരും സഹോദരങ്ങളാണ്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സൗരാഷ്ട്രയില്‍ പാട്ടീദാര്‍ വോട്ടുകള്‍ നഷ്ടമാകുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ രാജിയും പാര്‍ട്ടിയ്ക്ക് ഭീഷണിയാകുന്നത്.
മഹുവാ, അമ്രേലി, എന്നീ സീറ്റുകളിലും ബിജെപിയ്ക്ക് പ്രതിപക്ഷം ഭീഷണിയാകുന്നുണ്ട്. മഹുവയില്‍ രാഘവ്ജിത് മക് വന്നയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് നിലവിലെ കൗണ്‍സിലര്‍ ബിപിന്‍ സാങ്വിയുടെ രാജിയ്ക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ മൂന്ന് തവണയും ബിജെപിയ്ക്ക് വേണ്ടി മാഹുവ മണ്ഡലം കെട്ടിപ്പടുക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ചത് താനാണെന്നും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ രാജി വയ്ക്കുന്നുവെന്നും ബിപിന്‍ സാങ് വി വ്യക്തമാക്കി. സമീപത്തെ ജസ്ദന്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ഗജേന്ദ്ര രമണിയും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു. രമണിയ്ക്ക് പകരമായി ഭാരത് ഭോഗ്രയെ നിയമിച്ചതിനെ തുടര്‍ന്നാണ് രമണിയുടെ രാജി. തുടര്‍ന്ന് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതായും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന സെന്‍ട്രല്‍ ഗുജറാത്തില്‍ ബിജെപി നേതാവ് കമലേഷ് പര്‍മാറാണ് പാര്‍ട്ടി വിട്ടത്. രാജിയ്ക്ക് ശേഷം പാട്ര നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ദിനേഷ് പട്ടേലിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. രണ്ട് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുത്തയാളാണ് കമലേഷ് പര്‍മാര്‍.
പിന്നോക്ക വിഭാഗ മേഖലയായ ദക്ഷിണ ഗുജറാത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ആദിവാസി ഏക്താ മഞ്ച് പാര്‍ട്ടിയോട് ഭീഷണി മുഴക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ആദിവാസി ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പ്രാധിനിധ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഐക്യകണ്ഠേനയാണ് തയ്യാറാക്കിയതെന്ന പാര്‍ട്ടി നേതാക്കളുടെ അവകാശവാദത്തിനിടെയാണ് ഈ സംഭവം.