' നിങ്ങളാദ്യം സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ശ്രദ്ധിക്കൂ'; പാകിസ്ഥാനോട് ഇന്ത്യ
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെ വിമര്‍ശിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം വേണം മറ്റുള്ള രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയിലെ വഖഫ് നിയമങ്ങളിലെ മാറ്റങ്ങളെ പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ വിമര്‍ശിച്ചിരുന്നു.
ഇതിലാണ് ഇന്ത്യയുടെ പ്രതികരണം. 'ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് പാകിസ്ഥാന്‍ നടത്തിയ പ്രേരണാത്മകവും അടിസ്ഥാനരഹിതവുമായ അഭിപ്രായങ്ങളെ ഞങ്ങള്‍ ശക്തമായി തള്ളിക്കളയുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അവകാശമില്ല' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മറ്റുള്ളവരോട് പ്രസംഗിക്കുന്നതിനുപകരം സ്വന്തം മോശം റെക്കോര്‍ഡ് പരിശോധിക്കുന്നതാണ് പാകിസ്ഥാന്‍ നല്ലത് എന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ വഖഫ് ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീങ്ങളുടെ മതപരവും സാമ്പത്തികവുമായ അവകാശങ്ങളുടെ ലംഘനമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ ആരോപിച്ചിരുന്നു.
''ഈ വിവേചനപരമായ നിയമനിര്‍മ്മാണം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഭൂരിപക്ഷവാദത്തിന്റെ പ്രതിഫലനമാണ്. ഇത് ഇന്ത്യന്‍ മുസ്ലീങ്ങളെ കൂടുതല്‍ അരികുവല്‍ക്കരിക്കുന്നതിന് കാരണമാകുമെന്ന ഗുരുതരമായ ആശങ്ക ഉയരുന്നുണ്ട്,'' എന്നായിരുന്നു അലി ഖാന്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് ഏപ്രില്‍ 5 നാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റും ഭരണവും കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ച് കൊണ്ടാണ് വഖഫ് ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. മുസ്ലീങ്ങള്‍ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ വഖഫ് നിയമത്തില്‍ ആണ് ഇത് ഭേദഗതി വരുത്തിയത്. ഏപ്രില്‍ മൂന്നിന് ലോക്‌സഭയിലും നാലിന് രാജ്യസഭയിലും ബില്ല് പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് പാസായത്.
വഖഫ് ബോര്‍ഡുകളില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തും, സര്‍ക്കാര്‍ മേല്‍നോട്ടം വികസിപ്പിക്കുക, ജില്ലാ കളക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം എന്നിവ പ്രതിപക്ഷം എതിര്‍ത്തിരുന്നു. പള്ളികളും മറ്റ് മുസ്ലീം സ്വത്തുക്കളും ഏറ്റെടുക്കുന്നതിനുള്ള സാധ്യത ഉള്‍പ്പെടെയുള്ള ദുരുപയോഗത്തിന് വഴിയൊരുക്കുന്നതാണ് നിയമഭേദഗതി എന്നാണ് വിമര്‍ശനം. എന്നാല്‍ നിയമം മതത്തിനെതിരല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.












Click it and Unblock the Notifications