ലോക്ക്ഡൗണ്‍ പാലിക്കാതിരുന്നാല്‍ ഷൂട്ട് അറ്റ് സൈറ്റ് നടപ്പിലാക്കും, മുന്നറിയിപ്പുമായി തെലങ്കാന
ഹൈദരാബാദ്: രാജ്യത്ത് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള 21 ദിവസം നിര്‍ണായകമാണെന്ന് ഓര്‍മിപ്പിച്ചിരുന്നു. വരുന്ന 21 ദിവസം നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിന്നിലേക്ക് തള്ളപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൈ കൂപ്പി ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. അടുത്ത 21 ദിവസം നിര്‍ണായകമാണ്. എല്ലാവരും വീടിനുള്ളില്‍ തന്നെ ഇരിക്കണം. എവിടെയാണോ നിങ്ങള്‍ ഇപ്പോഴുള്ളത്. അവിടെ നിന്ന് ഒരടി പോലും പുറത്തേക്ക് വയ്ക്കരുത്. ഇത് രാജ്യ നന്മയ്ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. ഇതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കടക്കുന്നത്.
ഇതിനിടെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിവരുമെന്നും ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 36 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 19000 പേരാണ് തെലങ്കാനയില്‍ ഇതുവരെ നിരീക്ഷണത്തില്‍ കഴിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കാന്‍ ഉത്തരവിട്ട 21 ദിവസത്തെ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. അമേരിക്കയില്‍ ലോക്ക് ഡൗണ്‍് നടപ്പിലാക്കാന്‍ വേണ്ടി സൈന്യത്തെ വിളിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാവുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കേണ്ടിവരുമെന്ന് ചന്ദ്രശേഖര്‍ റാവു മുന്നറിപിപ്പ് നല്കി. അത്തരം സാഹചര്യം ഉണ്ടാക്കാതെ നോക്കേണ്ടത് ജനങ്ങളാണ്. സംസ്ഥാനത്ത ആവശ്യമെങ്കില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ എംഎല്‍എമാരും കോര്പ്പറേഷന് കൗണ്‍സിലര്‍മാരും പൊലീസിനെ സഹായിക്കാന്‍ മുന്നിട്ടറങ്ങണമെന്നും റാവു നിര്‍ദ്ദേശിച്ചു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടാൽ വെടിവയ്ക്കാനുള്ള സാഹചര്യം ഒരു കാരണവശാലും ഉണ്ടാവാതിരിക്കട്ടെയെന്നും റാവു അറിയിച്ചു. വേണ്ടിവന്നാല്‍ സംസ്ഥാനത്തേക്ക് സൈന്യത്തെ വിളിക്കുമെന്നും കൊറോണ ബാധ സംശയിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീന് നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് 114 പേരുടെ പരിശോധനഫലം ബുധനാഴ്ച ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.