പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ! തിരിച്ചടി ഭയന്ന് മമതയുടെ 'സോപ്പിടൽ'...
ഏപ്രിൽ 26 വ്യാഴാഴ്ചയാണ് ബൂട്ടിയയുടെ പുതിയ പാർട്ടി പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്.
കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന് ബൈചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. മാസങ്ങൾക്ക് മുൻപ് തൃണമൂൽ കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് ബൂട്ടിയ പുതിയ പാർട്ടിയുമായി രാഷ്ട്രീയ പോരാട്ടത്തിനിറങ്ങുന്നത്. ഏപ്രിൽ 26 വ്യാഴാഴ്ചയാണ് ബൂട്ടിയയുടെ പുതിയ പാർട്ടി പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്.
പുതിയ പാർട്ടിയുടെ പേരും മറ്റ് വിശദാംശങ്ങളും വ്യാഴാഴ്ച പാർട്ടി പ്രഖ്യാപന കൺവെൻഷനിൽ വച്ച് വ്യക്തമാക്കുമെന്ന് ബൈചുങ് ബൂട്ടിയ വ്യക്തമാക്കി. ഫെബ്രുവരിയിൽ തൃണമൂൽ കോൺഗ്രസ് വിട്ട ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാലമത്രയും പുതിയ പാർട്ടിയുടെ കാര്യത്തിൽ മൗനം പാലിച്ചിരുന്ന മുൻ ഫുട്ബോൾ താരം കഴിഞ്ഞദിവസമാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
സിക്കിമിലെ ജനങ്ങൾക്ക് വേണ്ടി...
പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബൈചുങ് ബൂട്ടിയ സ്ഥിരീകരിച്ചു. ''പുതിയ പാർട്ടി രൂപീകരിക്കുന്നുവെന്ന വാർത്ത സത്യമാണ്. സിക്കിമിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ പാർട്ടി. സിക്കിം ജനതയുടെ വികസനത്തിനും അവരുടെ സന്തോഷത്തിനുമായിരിക്കും ഞങ്ങൾ പ്രധാന്യം നൽകുക. സംസ്ഥാനത്തെ അഴിമതിക്കെതിരായ പോരാട്ടത്തിനും കരുത്തുപകരും. സിക്കിമിലെ വിവിധ വിഷയങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം''- ബൂട്ടിയ വ്യക്തമാക്കി.
പ്രഖ്യാപനം...
ഏപ്രിൽ 26 വ്യാഴാഴ്ച ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുക. ദേശീയ തലത്തിൽ തന്നെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാർട്ടിക്ക് പ്രത്യേക മഹിളാ വിഭാഗവും ഉണ്ടായിരിക്കും. ഒരു രാഷ്ട്രീയ പാർട്ടി ഇനി ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ഒരു സിസ്റ്റത്തിൽ നിങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ആ സിസ്റ്റത്തിനകത്തേക്ക് പ്രവേശിക്കണമെന്നായിരുന്നു ബൂട്ടിയയുടെ മറുപടി. രാഷ്ട്രീയ രംഗത്ത് സജീവമാകാനുള്ള തന്റെ തീരുമാനത്തെ കുടുംബാംഗങ്ങൾ ആദ്യം എതിർത്തിരുന്നുവെന്നും, എന്നാൽ രാഷ്ട്രീയ മുന്നേറ്റത്തിലൂടെയല്ലാതെ സിക്കിമിൽ മാറ്റങ്ങൾ സാദ്ധ്യമല്ലെന്ന് മനസിലാക്കിയ അവർ ഇപ്പോൾ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങൾ...
അഴിമതിക്കെതിരായ പോരാട്ടത്തിനൊപ്പം പുതിയ തൊഴിലവസരം സൃഷ്ടിക്കൽ, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിലും ഊന്നിയാകും പാർട്ടിയുടെ പ്രവർത്തനമെന്നും ബൈചുങ് ബൂട്ടിയ വ്യക്തമാക്കി. കായിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടിയും പ്രവർത്തിക്കും. സാധാരണ ജനങ്ങൾക്കൊപ്പം പ്രൊഫസർമാർ, വിദ്യാഭ്യാസ വിദഗ്ദർ, ഡോക്ടർമാർ, യുവജനങ്ങൾ തുടങ്ങിയവർ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ മുന്നോട്ട് വന്നതായും, അവരോട് നന്ദിയുണ്ടെന്നും ബൂട്ടിയ പറഞ്ഞു.
എല്ലാം പിന്നീട്...
കേന്ദ്ര സർക്കാരുമായും അയൽസംസ്ഥാനങ്ങളിലെ സർക്കാരുമായും എങ്ങനെയുള്ള ബന്ധമാകും ഉണ്ടാവുകയെന്ന ചോദ്യത്തിനും ബൂട്ടിയ മറുപടി നൽകി. സിക്കിമിലെ ജനങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്ന എല്ലാവരുമായും ഹൃദ്യമായ ബന്ധം പുലർത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർട്ടി രൂപീകരിക്കുന്നതറിഞ്ഞ് മുന്നണിയുണ്ടാക്കാൻ മമതാ ബാനർജി ക്ഷണിച്ചതായും, എന്നാൽ ഇത്തരം വിഷയങ്ങളിലെല്ലാം പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ വിട്ടത്..
2011ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായ ബൈചുങ് ബൂട്ടിയ 2013ലാണ് രാഷ്ട്രീയ രംഗത്തിറങ്ങിയത്. 2013ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡാർജിലിങ് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് ദയനീയമായി പരാജയപ്പെട്ടു. പിന്നീട് 2016ലെ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ സിലിഗുരു മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും സിപിഎം സ്ഥാനാർത്ഥിയിൽ നിന്ന് തോൽവി ഏറ്റുവാങ്ങി. ഇതിനുശേഷവും തൃണമൂലുമായി സഹകരിച്ചു പോന്നിരുന്ന അദ്ദേഹം 2018 ഫെബ്രുവരിയിലാണ് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെ
ഇന്ത്യക്കാർക്ക് ട്രംപിന്റെ 'മുട്ടൻ പണി'! ഇനി ഭർത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കാം...