പ്രധാനമന്ത്രിയുടെ കിടിലന്‍ പ്രഖ്യാപനം; 50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അഞ്ച് ലക്ഷം കവറേജ്
Recommended Video
ദില്ലി: രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. 50 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്.
അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതി അടുത്തമാസം ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കും. വളരെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിതെന്ന് വിലയിരുത്തുന്നു. ആയുഷ്മാന്‍ ഭാരത് എന്ന മോദിയുടെ പ്രഖ്യാപന പദ്ധതിയുടെ കീഴിലാണ് ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....
ഇന്ന് എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി...
പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍
പ്രധാനമന്ത്രി ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. ആയുഷ്മാന്‍ ഭാരതിന്റെ കീഴിലാണ് ഈ പദ്ധതി വരിക. പത്ത് കോടി കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. അതായത് 50 കോടിയോളം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് വിലയിരുത്തുന്നു.
സപ്തംബര്‍ 25ന്
സപ്തംബര്‍ 25നാണ് ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മ വാര്‍ഷികം. വാര്‍ഷിക ദിനത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കും. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അഞ്ച് കോടി ജനങ്ങളെ രക്ഷിച്ചു
സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് മോദി അവകാശപ്പെട്ടു. അഞ്ച് കോടി ജനങ്ങളെയാണ് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ വരുന്ന ജനങ്ങള്‍ അമേരിക്കയുടെയും കാനഡയുടെയും മെക്‌സിക്കോയുടെയും ജനസഖ്യക്ക് തുല്യമാണെന്നും മോദി പറഞ്ഞു.
90000 കോടി രൂപ രാജ്യത്തിന്
അഴിമതിയും കള്ളപ്പണവും തടയാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മോദി അവകാശപ്പെട്ടു. 90000 കോടി രൂപ രാജ്യത്തിന് സമ്പാദിക്കാന്‍ ഈ മാര്‍ഗത്തിലൂടെ സാധിച്ചു. കള്ളപ്പണക്കാരുടെയും അഴിമതിക്കാരുടെയും കരങ്ങളില്‍ എത്തേണ്ടിയിരുന്ന പണമാണിതെന്നും സര്‍ക്കാരിന്റെ ഇടപെടല്‍മൂലം ഇതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുമെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത്
ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതി കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആദ്യം പ്രഖ്യാപിച്ചത്. ഈ പദ്ധതിക്ക് കീഴിലാണ് മോദിയുടെ പുതിയ ആരോഗ്യ പദ്ധതി വരിക. ആശുപത്രിയില്‍ കിടത്തി ചികില്‍സയ്ക്കും മരുന്നുകള്‍ക്കും വരുന്ന ചെലവാണ് പദ്ധതി പ്രകാരം ലഭിക്കുക. സര്‍ജറി, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാകും.
ഇരുസര്‍ക്കാരുകളും സഹകരിച്ച്
ഗ്രാമങ്ങളിലെ പാവപ്പെട്ടവരെയും നഗരങ്ങളിലെ തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാകും പദ്ധതി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പല സംസ്ഥാനങ്ങളും പങ്കാളികളാകാന്‍ തയ്യാറായിട്ടില്ല.
കേരളം സഹകരിച്ചില്ല
കേരളം, കര്‍ണാടക, ദില്ലി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയും മുഖം തിരിച്ചുനില്‍ക്കുകയാണ്. ബിജെഡി ഭരിക്കുന്ന ഒഡീഷ പദ്ധതിയോട് താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. 22 സംസ്ഥാനങ്ങളില്‍ പദ്ധതിയുമായി സഹരിക്കാന്‍ സന്നദ്ധരാണ്.