തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന്റെ പുതിയ നീക്കം; തന്ത്രം മെനയുക ഇവർ.. നിർണായകം
ഭോപാൽ; മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് നിർണായകമാണ്. 28 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയിച്ചില്ലേങ്കിൽ ശിവരാജ് സിംഗ് ചൗഹാൻറെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് താഴെവീഴും. കൂടുതൽ സീറ്റുകൾ കോൺഗ്രസിനാണ് ലഭിക്കുന്നതെങ്കിൽ അധികാരം തിരിച്ച് പിടിക്കാനുള്ള വഴിയാണ് അവർക്ക് മുൻപിൽ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് അടുക്കവേ വിജയം കൈപ്പിടിയിലാക്കാനുള്ള ചില നിർണായക തിരുമാനങ്ങളാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

തിരഞ്ഞെടുപ്പ് ചൂട്
ഇക്കഴിഞ്ഞ മാർച്ചിൽ 22 എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് പോയതോടെയാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായത്. പിന്നീട് നാല് എംഎൽഎമാർ കൂടി ബിജെപി പക്ഷത്തെത്തി. ഇവർ ഉൾപ്പെടെയുള്ളവരുടെ മണ്ഡലങ്ങളിലാണ് ഉപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

അധികാരം പിടിക്കാം
230 അംഗ നിയമസഭയില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ബിജെപി ഇപ്പോള്‍ ഭരണം നടത്തുന്നത്. കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി 9 പേരുടെ കൂടി പിന്തുണ ബിജെപിക്ക് ആവശ്യമാണ്. അതേസമയ കോൺഗ്രസിന് 22 സീറ്റുകളിൽ വിജയിച്ചാൽ അധികാരം പിടിക്കാൻ ആകും.

മറുപടി നൽകും
തങ്ങൾക്ക് പാലം വലിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മറ്റ് എംഎൽഎമാർക്കും ഉപതിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ പഴുതകൾ അടച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസ് പയറ്റാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് പ്രത്യേക ടീമിനേയും കോൺഗ്രസ് പുതുതായി രൂപീകരിച്ചിട്ടുണ്ട്.

ടീം അംഗങ്ങൾ
മുൻ കേന്ദ്രമന്ത്രി അരുൺ യാദവ്, മുൻ മന്ത്രി സഞ്ജൻ സിംഗ് വർമ്മ, നർമദ പ്രസാദ് പ്രജാപതി, ലഖാൻ സിംഗ് യാദവ്, സച്ചിൻ യാദവ് എന്നിവരാണ് ടീം അംഗങ്ങൾ.
അതേസമയം മുതിർന്ന നേതാക്കളായ ദിഗ്‌വിജയ സിംഗ്, അജയ് സിംഗ്, സുരേഷ് പച്ചൗരി, ഡോ. ഗോവിന്ദ് സിംഗ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

തങ്ങൾക്ക് അനുകൂലമെന്ന്
തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ വിഭാഗീയത ശക്തമായിരുന്നു. ഇത്തരം നീക്കങ്ങൾ ഒഴിവാക്കാനാണ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് വിമർശനം ഉള്ള നേതാക്കളെ ഒഴിവാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

കർഷക വോട്ടുകൾ
കർഷക ബിൽ ഉൾപ്പെടെയുള്ളവ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് നേതാക്കൾ പറയുന്നു.
2018 ൽ കോൺഗ്രസിന് അധികാരം ലഭിച്ചതിൽ കർഷക വോട്ടുകൾ നിർണായകമായിരുന്നു. കമൽനാഥ് സർക്കാരിന്റെ കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന പ്രഖ്യാപനമായിരുന്നു ഇതിന് പിന്നിൽ എന്നാണ് കണക്കാക്കപ്പെട്ടത്.

ബിജെപിക്കെതിരെ
അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ് വാഗ്ദാനം പാലിക്കുകയും ചെയ്തു. നിലവിൽ കാർഷിക ബില്ലിൽ ബിജെപിക്കെതിരെ കർഷക രോഷം ഉയരുന്നത് തിരഞ്ഞെടുപ്പിൽ കർഷകർ വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകുമെന്ന് നേതാക്കൾ കണക്ക് കൂട്ടുന്നുണ്ട്
മാത്രമല്ല ഹഥ്രാസ് വിഷയു തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

കോൺഗ്രസിന് ഉണർവ്വ്
ഹഥ്രാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിക്കെതിരെ ദളിത് വിഭാഗത്തിൽ രോഷം ശക്തമാണ്. സംഭവത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമായിരുന്നു തീർത്തതത്. ഇത് രാഷ്ട്രീയമായി കോൺഗ്രസിന് ഉണർവ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

സ്ഥാനാർത്ഥികൾ
തിരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയാർ-ചമ്പൽ പ്രദേശങ്ങളിൽ ദളിത് വോട്ടുകൾ നിർണായകമാണ്. ഇത് കണക്കിലെടുത്ത് ദളിത് വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. മുൻ ബിഎസ്പി നേതാക്കളെയും കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications