ആദ്യം മനുഷ്യത്വം, വിലാപയാത്രയ്ക്ക് ബാരിക്കേഡുകൾ തുറന്ന് കൊടുത്ത് ഷഹീന്‍ ബാഗ് പ്രക്ഷോഭകർ, വീഡിയോ
ദില്ലി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി ദില്ലി ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ സമരം നടക്കുകയാണ്. രാവും പകലും ഇല്ലാതെയാണ് അമ്മമാരും കുട്ടികളും വിദ്യാര്‍ത്ഥികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ ഷഹീന്‍ബാഗ് സമരത്തിനൊപ്പം അണിചേരുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍ക്കെതിരെ ബിജെപി വിദ്വേഷ പ്രചാരണം അഴിച്ച് വിട്ടിരുന്നു.
എന്നാല്‍ തളരാതെ പാട്ടും മുദ്രാവാക്യങ്ങളുമായി ഷഹീന്‍ ബാഗിലെ പെണ്ണുങ്ങള്‍ ഉശിരോടെ സമരം തുടരുകയാണ്. അതിനിടെ ഷഹീന്‍ ബാഗില്‍ നിന്നുളള ഒരു കാഴ്ച മനസ്സ് നിറയ്ക്കുന്നതാണ്. ഷഹീന്‍ ബാഗിലെ സമരപ്പന്തല്‍ ബാരിക്കേഡ് കെട്ടി തിരിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് കൂടി ശവമഞ്ചവും ഏന്തിയുളള യാത്രയ്ക്ക് വേണ്ടി ബാരിക്കേഡുകള്‍ സമരക്കാര്‍ നീക്കി നല്‍കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഷഹീന്‍ ബാഗില്‍ സമരം നടക്കുന്നതിനാല്‍ രണ്ട് മാസത്തോളമായി ദില്ലി-നോയ്ഡ റോഡ് അടച്ചിട്ടിരിക്കുകയാണ്. ഇത് ദിവസേനെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ദില്ലി പോലീസില്‍ ചിലര്‍ പരാതിപ്പെട്ടിട്ടും ഉണ്ട്. ചിലര്‍ കോടതിയേയും സമീപിച്ചിട്ടുണ്ട്. ദില്ലിയില്‍ ബിജെപി ജയിച്ചാല്‍ ഷഹീന്‍ ബാഗ് ഉണ്ടാകില്ല എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിച്ചത്.
ശവമഞ്ചവും ഏന്തിയുളള യാത്രയ്ക്ക് വഴി കൊടുത്തതിന്റെ പേരില്‍ ഷഹീന്‍ ബാഗിലെ സമരക്കാരെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്. മനുഷ്യത്വമാണ് പ്രധാനം എന്നാണ് വീഡിയോ പങ്കുവെച്ച് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ശവമഞ്ചയാത്രയ്ക്ക് വഴി കൊടുത്തതില്‍ അസാധാരണമായി ഒന്നും ഇല്ലെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍ പറയുന്നു. തങ്ങള്‍ മറ്റുളളവരെ ബഹുമാനിക്കുന്നവരാണ് എന്നും ബസ്സുകള്‍ക്കും ആംബുലന്‍സുകള്‍ക്കും വഴി കൊടുക്കാറുണ്ടെന്നും സമരക്കാര്‍ പറയുന്നു.
WATCH - Protesters in #ShaheenBagh open barricades and make way for a funeral procession.
— Zeba Warsi (@Zebaism) February 9, 2020
Humanity comes first. #RIP pic.twitter.com/MQplnvXBb7