ദില്ലി കലാപം: ഇന്ത്യക്കെതിരെ ഇറാൻ! മുസ്ലീങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണങ്ങളുടെ വേലിയേറ്റം!
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയിലുണ്ടായ കലാപം രാജ്യത്തിനാകെ കളങ്കമായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്ക് കലാപത്തില്‍ ജീവന് നഷ്ടമായി. വ്യാപകമായി ആക്രമിക്കപ്പെട്ട മുസ്ലീങ്ങള്‍ ഭയന്ന് ദില്ലിയില്‍ നിന്ന് പലായനം ചെയ്യുന്ന അവസ്ഥയുണ്ടായി.
Recommended Video
ദില്ലി കലാപം ആഗോള തലത്തിലും ഇന്ത്യയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. കലാപത്തെ അപലപിച്ച് നേരത്തെ അമേരിക്കന്‍ നേതാക്കളും വിവിധ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. ദില്ലി കലാപത്തില്‍ ഇന്ത്യയ്ക്കെതിരെ ഇറാനും രംഗത്ത് എത്തിയിരിക്കുകയാണ്. ഇറാന്റെ വിമർശനത്തിന് ഇന്ത്യ മറുപടിയും നൽകിക്കഴിഞ്ഞു.
വിമർശിച്ച് ഇറാൻ
ദില്ലി കലാപത്തില്‍ ഇന്ത്യയ്ക്കെതിരെ ഔദ്യോഗികമായി പ്രതികരിക്കുന്ന നാലാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായി മാറിയിരിക്കുകയാണ് ഇറാൻ. ഇറാന്റെ വിദേശകാര്യ മന്ത്രി ജാവദ് സരിഫ് ആണ് ദില്ലി കലാപത്തെ അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളുടെ വേലിയേറ്റം നടക്കുന്നു എന്നും ഇത്തരം വിവേകശൂന്യമായ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ജാവദ് സരിഫ് ആവശ്യപ്പെട്ടു.
ഗുണ്ടായിസം അനുവദിക്കരുത്
ജാവദ് സരിഫിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ''ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരെയുളള ആസൂത്രിത ആക്രമണങ്ങളെ ഇറാന് അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് ഇറാന്. എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. വിവേകശൂന്യമായ ഗുണ്ടായിസം അനുവദിക്കരുത്. നിയമം നടപ്പാക്കുന്നതിലും സമാധാന ചര്‍ച്ചകളിലുമാണ് മുന്നോട്ടുളള പാത''.
നാലാമത്തെ ഇസ്ലാമിക രാഷ്ട്രം
നേരത്തെ ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന് എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ ദില്ലി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ മലേഷ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തിപ്പെടുകയാണ്.
അതൃപ്തി അറിയിച്ച് ഇന്ത്യ
അതേ സമയം ഇറാന് വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിയന്‍ അംബാസിഡര്‍ അലി ചെഗേനിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി അതൃപ്തി അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം അനാവശ്യവും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ് എന്ന് ഇന്ത്യ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വിമർശനങ്ങൾ തള്ളിക്കളഞ്ഞു
ദില്ലി കലാപവുമായി ബന്ധപ്പെട്ട് നേരത്തെ തുര്‍ക്കിയും പാകിസ്താനും ഉന്നയിച്ച വിമര്‍ശനങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയുടെ ഉപരോധത്തിന് കീഴിലുളള ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം ഇറാനിലെ ഛബഹാര്‍ തുറമുഖം വഴിയുളള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
അപലപിച്ച് ഇന്തോനേഷ്യ
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്തോനേഷ്യ ദില്ലി കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതികരിച്ചത്. ജക്കാര്‍ത്തയിലുളള ഇന്ത്യന്‍ അംബാസിഡറെ പ്രതികരണം അറിയിച്ചത്. ഇന്തോനേഷ്യന്‍ സര്‍ക്കാരിലെ മതകാര്യ മന്ത്രാലയം മുസ്ലീംങ്ങള്‍ക്കെതിരെയുളള ആക്രമണങ്ങളെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു.
മുന്നറിയിപ്പ് നൽകി പാകിസ്താൻ
തുര്‍ക്കി പ്രസിഡണ്ട് എര്ദോഗന് ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ അതിരൂക്ഷമായാണ് ഇന്ത്യക്കെതിരെ പ്രതികരിച്ചത്. മുസ്ലീം കൂട്ടക്കൊല ഇന്ത്യയില്‍ വ്യാപകമാണ് എന്നാണ് എര്‍ദോഗന്റെ ആരോപണം. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും ഇന്ത്യയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുളള നീക്കം ലോകമൊട്ടാകെ അപകടകരമായ ഫലങ്ങളുണ്ടാക്കും എന്നാണ് ഇമ്രാന് ഖാന്റെ മുന്നറിയിപ്പ്.