ബംഗാൾ ഉൾക്കടലിൽ കാലാവസ്ഥാ സംവിധാനത്തിന്റെ രൂപീകരണം; മൺസൂൺ ശക്തിപ്രാപിക്കും
ജൂൺ ആദ്യ രണ്ട് വാരം സജീവമായിരുന്ന ശേഷം ജൂൺ 19ന് ശേഷം കര്യമായ മഴ ലഭിച്ചിരുന്നില്ല
ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്നു. മൺസൂൺ ആരംഭിച്ച ശേഷം പെട്ടെന്ന് മഴ ഇല്ലാതാകുന്ന പ്രതിഭാസമായ മൺസൂൺ ബ്രേക്ക് കണ്ടീഷനായിരുന്നു കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ഇന്ത്യയിൽ. ഇത് ജൂലൈ ആദ്യ വാരത്തോടെ മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ജൂലൈ എട്ടിന് വീണ്ടും കാലവർഷം ശക്തിപ്രാപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ സൂചനകൾ വ്യക്തമാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെക്രട്ടറി എം രാജീവൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി തെക്ക് പടിഞ്ഞാറൻ കാലവർഷത്തെ നിരീക്ഷിച്ചുവരുന്ന രാജീവൻ ബംഗാൾ ഉൾക്കടലിൽ ഒരു കാലാവസ്ഥാ സംവിധാനത്തിന്റെ രൂപീകരണം ജൂലൈ 12നുള്ളിൽ ഉണ്ടാകുമെന്നും ജൂലൈ എട്ട് മുതൽ തെക്ക്, പടിഞ്ഞാറൻ തീരം, കിഴക്ക് മധ്യ ഇന്ത്യ എന്നീ ഭഗങ്ങളിൽ മഴ കൂടുമെന്നും വ്യക്തമാക്കി. ജൂൺ ആദ്യ രണ്ട് വാരം സജീവമായിരുന്ന ശേഷം ജൂൺ 19ന് ശേഷം കര്യമായ മഴ ലഭിച്ചിരുന്നില്ല.
ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ, പഞ്ചാബ്, പശ്ചിമ രാജസ്ഥാൻ എന്നിവിടങ്ങളിൽ മൺസൂൺ ഇനിയും എത്തിയിട്ടില്ല. കൃത്യമായി പറഞ്ഞാൽ ഒരാഴ്ചയിലേറെയായി, ഹിമാലയം മലനിരകളുടെ ഭാഗമല്ലാത്ത ഇടങ്ങളിൽ മഴ പൂർണമായും വിട്ടു നിൽക്കുകയായിരുന്നു. ഞായറാഴ്ച മുതൽ കേരളത്തിൽ വീണ്ടും കാലവർഷം സജീവമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു.
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നൽ മുന്നറിയിപ്പും സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. അറബികട്ടലിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തും മധ്യ പടിഞ്ഞാറൻ ഭാഗത്തും 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞടിക്കാനും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115 മില്ലി വരെ മഴയാണ് ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്നത്. ഈ ജില്ലകളിൽ പൊതുജനങ്ങളും സർക്കാർ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications