മുൻ വൈസ് ചാൻസിലർ കൊല്ലപ്പെട്ട നിലയിൽ; കുത്തിക്കൊന്നത് മുഖ്യമന്ത്രിക്കെതിരെ പരാതിനൽകിയ വ്യക്തിയെ!!
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയ്ക്കെതിരെ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടനിലയിൽ. ഭൂമി അഴിമതിക്കേസിലായിരുന്നു യെദ്യുരപ്പയ്ക്കെതിരെ പരാതി നൽകിയത്. ഡോ. ഡി അയ്യപ്പ ദൊറെയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആർടി നഗറിലെ വീടിനുസമീപത്തെ റോഡിൽ അജ്ഞാതരുടെ കുത്തേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോഴായിരിക്കും കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. നടക്കാൻപോയശേഷം വീട്ടിൽ തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊലപാതകകാരണം അറിവായിട്ടില്ല. ആർടി നഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
2010-ൽ മുഖ്യമന്ത്രിയായിരിക്കെ ബിഎസ് യെദ്യൂരപ്പ, ഡോ. കെ ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കിയെന്നാരോപിച്ച് ഡോ. അയ്യപ്പ അഴിമതിനിരോധനബ്യൂറോയിൽ പരാതിനൽകിയിരുന്നു. 2017 സെപ്റ്റംബർ 22-ന് കർണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേചെയ്യുകയും ചെയ്തു.
സംഭവംനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്.നേരത്തേ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് 'ജന സമനയ പാർട്ടി' രൂപവത്കരിച്ചിരുന്നു. പൊതുരംഗത്ത് സജീവമായ അയ്യപ്പ, കലസ-ബന്ദൂരി ജലവിതരണപദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.